ചെങ്ങന്നൂര്‍: പ്രളയക്കെടുതിയില്‍ ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തെ എത്രമാത്രം പുകഴ്ത്തിയാലും മതിയാകില്ല. രക്ഷാപ്രവര്‍ത്തനം ദുഷ്കരമായ പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം വ്യോമസനേയുടെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ വിവിധ സേനകളുടെ ഏകോപനത്തിന് സഹായിച്ചത് ആറ് വിദ്യാര്‍ത്ഥികളാണ്.
ചെങ്ങന്നൂര്‍ എഞ്ചിനീയറിങ് കോളജിലെ നാലാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനി ഷെറി പി.എസ്, രണ്ടാം വര്‍ഷം വിദ്യാര്‍ഥി നിര്‍മല്‍ കെ ജോര്‍ജ്, അങ്ങാടിക്കല്‍ സൗത്ത് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി ഷൈന്‍ ടി.ഷാജി, ക്രിസ്ത്യന്‍ കോളജിലേ രണ്ടാം വര്‍ഷ ഫിസിക്സ് വിദ്യാര്‍ഥിനി അനുഗ്രഹ സണ്ണി, ബി.എസ്.സി ബോട്ടണി വിദ്യാര്‍ഥി ആഷ്ലി ജേക്കബ്, ബിബിഎ വിദ്യാര്‍ഥി നിസ്സി ടി ഷാജി, എന്നിവരാണ് ഫോണ്‍ സംവിധാനം പോലും തകരാറിലായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് കരുത്ത് പകരാന്‍ പരിമിത മാര്‍ഗങ്ങളില്‍ ശ്രമിച്ചത്.
ആദ്യ ദിവസങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിരുന്നു. കാലാവസ്ഥ പ്രതികൂലം. വെള്ളം കയറുന്ന സ്ഥലങ്ങളില്‍ ജനങ്ങള്‍ ഭയപ്പെട്ട് നില്ക്കുന്നു. എവിടെ ഒക്കെയാണ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നത് കൃത്യമായി കണ്ടെത്തി സേന വിഭാഗങ്ങളെ അറിയിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരും ഉണ്ടായിരുന്നില്ല. സൈന്യത്തിന് എത്തിപ്പെടാന്‍ പറ്റാത്ത പ്രദേശങ്ങള്‍ ഏറെ ആയിരുന്നു. വ്യോമസേന ഉദ്യോഗസ്ഥയായ അന്‍ഷ വി.തോമസ് പഴയ സഹപാഠികളെ ഉപയോഗിച്ച് ഒരു ലിങ്ക് ഉണ്ടാക്കുകയും അതിലേക്ക് രണ്ടായിരത്തിലധികം വിവരങ്ങള്‍ വരികയും ചെയ്തു.
എന്നാല്‍ രണ്ട് ഉദ്യോഗസ്ഥര്‍ മാത്രമുണ്ടായിരുന്ന വ്യോമസേനക്ക് അത് കൃത്യമായ വിവരങ്ങളാണോ എന്ന് കണ്ടെത്തുന്നതിന് ഏറെ ബുദ്ധിമുട്ടായിരുന്നു. അതില്‍ പലതും വ്യാജമായ വിവരങ്ങളുമായിരുന്നു. ലഭിച്ച നമ്പരുകളിലേക്ക് വിളിച്ച് യഥാസ്ഥിതി മനസിലാക്കി ആ വിവരങ്ങള്‍ വ്യോമസേനക്ക് കൈമാറുന്നത് സഹായവുമായി എത്തിയത് ഈ കുട്ടികളായിരുന്നു. പ്രളയബാധിതരെ തിരിച്ചുകൊണ്ടുവരാന്‍ വിദ്യാര്‍ഥികള്‍ ചെയ്ത സേവനത്തേ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്ന് സൈനിക ഉദ്യോഗസ്ഥരും പോലീസും പറയുന്നു.
ഹെലികോപ്റ്ററുകളില്‍ ഭക്ഷ്യവസ്തുക്കള്‍ കയറ്റി വിടുന്നതിന് നാട്ടുകാരും സമീപവാസികവും പ്രദേശവാസികളും ഒന്നിച്ചു. ചെങ്ങന്നൂരിലേക്ക് ദുരിതാശ്വാസ സഹായവുമായി എത്തുകയും പന്തളത്തെ പ്രളയം കാരണം തിരികെ പോക്ക് അസാധ്യമാക്കുകയും ചെയ്ത ധാരാളം പേര് കൂട്ടത്തിലുണ്ടായിരുന്നു.
അഞ്ചുവയസായ കുട്ടിയെ പോലും വീട്ടില്‍ അമ്മയേ ഏല്പ്പിച്ചിച്ചാണ് ഹരിത ദുരിതാശ്വാസത്തിന്റെ ഭാഗമായത്. കാര്യങ്ങള്‍ എല്ലാം തിരികെ പിടിക്കാന്‍ പരസ്പരം അറിയാത്തവരാണ് ഒത്തുകൂടിയത്. ഇവരെ ഏകോപിച്ചത് ചെങ്ങന്നൂര്‍ സി.ഐ.സുധീര്‍ ലാലായിരുന്നു. റവന്യൂ അധികാരികള്‍ പലരും തിരിഞ്ഞുനോക്കാന്‍ തയാറാകാതിരുന്ന സമയത്ത് അതിന്റെ ഉത്തരവാദിത്തം കൂടി സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പക്ടറായ സുധീര്‍ ലാല്‍ ഏറ്റെടുത്തു