പത്തനംതിട്ട: കത്തി പച്ചക്കറി അരിയാനും ജീവനെടുക്കാനും മാത്രമല്ല, ചില സമയങ്ങളില്‍ ജീവന്‍ സംരക്ഷിക്കാനുമാകും. അതിനു തെളിവാണ് പ്രളയകെടുതിയില്‍ റാന്നി ഐത്തല സ്വദേശി ബാബു നമ്പൂതിരിയുടെ രക്ഷാപ്രവര്‍ത്തനം. വെള്ളം വിഴുങ്ങിയ വീട്ടില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കാത്തവരെയാണ് ബാബു കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബോട്ടുകളില്‍ കയറ്റി സുരക്ഷ സ്ഥലങ്ങളില്‍ എത്തിച്ചത്.
പ്രളയക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ നാശമുണ്ടായ ഐത്തല ഭാഗത്ത് 15നു പുലര്‍ച്ചെ ഒരു മണി മുതല്‍ ബാബുവും സുഹൃത്ത് എംകെ ഗോപകുമാരനും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നൂറോളം പേരെയാണ് അവരുടെ ദൗത്യത്തില്‍ ജീവിതത്തിലേക്കു മടങ്ങി വന്നത്. ബാബുവിന്റെ ചെറിയ ഫൈബര്‍ ബോട്ടായിരുന്നു രക്ഷാ നൗക. രക്ഷാപ്രവര്‍ത്തനത്തിന് വലച്ചത് ചിലരുടെ നിലപാടുകളായിരുന്നുവെന്ന് ബാബു പറയുന്നു.
രാവും പകലും ഉറങ്ങാതെയായിരുന്നു ഇവരുടെ രക്ഷാപ്രവര്‍ത്തനം. വെള്ളം ആര്‍ത്തിരമ്പി എത്തിയപ്പോള്‍ ആളുകള്‍ പകച്ചുപോയി. പക്ഷേ ഇനിയും വെള്ളം ഉയരില്ല എന്ന് പറഞ്ഞുകൊണ്ട് ചിലര്‍ വീടിന്റെ രണ്ടാം നിലയില്‍ നിലയുറപ്പിക്കുകയായിരുന്നു. ഇവരെയാണ് ബാബു വിരട്ടി ജീവിതത്തിലേയ്ക്ക് കയറ്റിയത്.
ദേവസ്വം ബോര്‍ഡില്‍ ശാന്തിക്കാരനായി ജോലി നോക്കുന്ന ബാബു ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് അവധിയിലായിരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതിനു പിന്നാലെ ഇവര്‍ ദുരിതാശ്വാസവും തുടങ്ങി. വീടുകളില്‍ ഒറ്റപ്പെട്ടു പോയവര്‍ക്കു മുഴുവന്‍ ഭക്ഷണം എത്തിച്ചു. ദുരിതാശ്വാസത്തിനായി എത്തിയ ഭക്ഷണസാധനങ്ങള്‍ അനര്‍ഹമായി തട്ടിയെടുത്തവരെ വീടുകളില്‍ പോയി കണ്ട് തിരികെ വാങ്ങി അര്‍ഹര്‍ക്കു നല്‍കി. നാടിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ മൂവര്‍ സംഘം.