പത്തനംതിട്ട: അടൂരില്‍ കാര്‍ കനാലില്‍ മറിഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ്. അപകടത്തിന് കാരണം അമിത വേഗവും അശ്രദ്ധയുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. സംഭവത്തില്‍ ഡ്രൈവര്‍ ആയൂര്‍ ഇളമാട് ഹാപ്പിവില്ലയില്‍ ശരത്തി(35)നെതിരേ പൊലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ശരത്ത്. മൊഴിയെടുത്ത ശേഷം ഇയാള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തേക്കും. വാഹനത്തിന്റെ ബ്രേക്കിന് യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും കാറിന് മറ്റ് അപാകതകള്‍ കണ്ടെത്താനായിട്ടില്ലെന്നും എംവിഡി വ്യക്തമാക്കി.
also read: കൊല്ലത്ത് പിക് അപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേയ്ക്ക് മറിഞ്ഞു; രണ്ട് മരണം
മാത്രമല്ല, വാഹനത്തിന് 27 മാസത്തെ പഴക്കമാണ് ഉള്ളതെന്നും എംവിഡി അറിയിച്ചു. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സാണ് വാഹനത്തിനുണ്ടായിരുന്നത്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികളില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ബുധനാഴ്ച്ചയാണ് അടൂരില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്ന് മരണമുണ്ടായത്. അടുര്‍ ബൈപ്പാസിന് സമീപമായിരുന്നു സംഭവം. കനാലിലേക്ക് മറിഞ്ഞ് ബന്ധുക്കളും ആയൂര്‍ സ്വദേശികളുമായ ശ്രീജ(45) ശകുന്തള (51) ഇന്ദിര (57) എന്നിവരാണ് മരിച്ചത്. ഏഴ് യാത്രക്കാരാണ് കാറില്‍ ഉണ്ടായിരുന്നത്.