പത്തനംതിട്ട: അടൂർ ബൈപ്പാസിൽ കാർ കനാലിലേക്ക് മറിഞ്ഞ് ബന്ധുക്കളായ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. ഒരാളെ കാണാതായി. കൊല്ലം ആയൂർ സ്വദേശികളായ ശ്രീജ(45) ഇന്ദിര (57) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ശകുന്തള(51)യെയാണ് കാണാതായത്. ഇവർ ഒഴുക്കിൽപ്പെട്ടിട്ടുണ്ടാകുമെന്നാണ് നിഗമനം. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. കാറിൽ ഏഴ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. നാലുപേരെ രക്ഷപ്പെടുത്താൻ സാധിച്ചിരുന്നു.
കാറിനുള്ളിൽ നിന്ന് അവസാനം പുറത്തെടുത്തവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.15-ഓടെ കരുവാറ്റ പള്ളിക്ക് സമീപമാണ് അപകടം. നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിയുകയായിരുന്നു. ആയൂർ അമ്പലമുക്കിൽനിന്ന് ഹരിപ്പാടേക്ക് വിവാഹവസ്ത്രങ്ങൾ നൽകാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കനാലിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു, ആയതിനാൽ കാർ വെള്ളത്തിലൂടെ ഒഴുകി കനാലിലെ പാലത്തിനടിയിൽ കുടുങ്ങികിടക്കുകയായിരുന്നു. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ അപകടനില തരണം ചെയ്തതായാണ് വിവരം.