വടകര: തീവണ്ടിയില്‍ നിന്നും തെറിച്ചുവീണ യുവതിക്ക് രക്ഷകനായി ചെറുപ്പക്കാരന്. കോട്ടയം സ്വദേശിനി ജീഷ്ണയാണ് വടകര പതിയാരക്കരയിലെ കുയ്യാല്‍മീത്തല്‍ മിന്‍ഹത്തിന്റെ കൃത്യസമയത്തുള്ള ഇടപെടലില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. കഴിഞ്ഞ ദിവസമായിരുന്നു നടുക്കുന്ന സംഭവം.
ഓടിക്കൊണ്ടിരിക്കുന്ന പരശുറാം എക്സ്പ്രസില്‍ നിന്നും പട്ടാമ്പിക്കു സമീപമാണ് യുവതി വീണത്. എറണാകുളത്തുപോയി തിരിച്ചുവരുന്നതിനിടെയാണ് സംഭവം. പട്ടാമ്പിക്ക് അടുത്തെത്തുമ്പോള്‍ ശൗചാലയത്തിലേക്ക് പോകുന്നതിനിടെയാണ് ജീഷ്ണ തലകറങ്ങി പുറത്തേക്ക് തെറിച്ചുപോയത്.
ഈ സമയം തൊട്ടടുത്തായി മിന്‍ഹത്തുമുണ്ടായിരുന്നു. പുറത്തേക്ക് തെറിച്ച ഉടന്‍ മിന്ഹത്ത് ജീഷ്ണയെ പിടിക്കാനായി ആഞ്ഞു. എന്നാല്‍ പിടികിട്ടിയില്ല. ഷാളിലോ മറ്റോ കുടുങ്ങി മിന്‍ഹത്തിന്റെ നഖം മുറിഞ്ഞു. പെട്ടെന്നുതന്നെ സമനില വീണ്ടെടുത്ത മിന്ഹത്ത് അപായച്ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തിച്ചു.
ഒരുകുട്ടി പുറത്തേക്ക് വീണിട്ടുണ്ടെന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് പിറകിലേക്ക് ഓടി. ജീഷ്ണ വീണ സ്ഥലം തീവണ്ടി പിന്നിട്ടിട്ടുണ്ടായിരുന്നില്ല. കണ്ടയുടന്‍ ജീഷ്ണയെ എടുത്ത് തീവണ്ടിയിലേക്ക് കൊണ്ടുവന്നു. തീവണ്ടിയിലെ മറ്റുയാത്രക്കാരും ഒപ്പംകൂടി. പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം വേണമെന്ന് പറഞ്ഞു.
also read: അരുണാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ച്ച; കാണാതായത് ഏഴു സൈനികരെ
തീവണ്ടിയില്‍ത്തന്നെ പട്ടാമ്പി സ്റ്റേഷനിലെത്തിച്ച് അവിടെനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, സമയം വൈകുമെന്ന് പറഞ്ഞ് മിന്‍ഹത്തുതന്നെ സമീപത്തെ ഒരു ക്വാര്‍ട്ടേഴ്സ് മുറ്റത്ത് കാര്‍ നിര്‍ത്തിയിട്ടതുകണ്ട് അങ്ങോട്ടേക്കുപോയി.
കാറിന്റെ ഉടമയോട് സംഭവം പറഞ്ഞപ്പോള്‍ പെട്ടെന്നുതന്നെ അദ്ദേഹം കാറുമായി വന്നു. ഇതിനിടെ മിന്ഹത്ത് ജീഷ്ണയുടെ ഫോണില്‍ ബന്ധപ്പെട്ട് ആരുടെയെങ്കിലും നമ്പര്‍കിട്ടുമോ എന്നുനോക്കി. ലോക്കായതിനാല്‍ തുറക്കാന്‍ പറ്റിയില്ല. ഫോണിലേക്ക് ഒരു സുഹൃത്ത് വിളിച്ചപ്പോള്‍ അവരില്‍നിന്ന് സഹോദരന്റെ നമ്പര്‍ വാങ്ങി വിവരം അറിയിച്ചു.
അപ്പോഴേക്കും മറ്റുള്ളവര്‍ കാറില്‍ ജീഷ്ണയെ ആശുപത്രിയിലെത്തിച്ചു. ‘ഇപ്പോള്‍ അപകടനിലയെല്ലാം തരണം ചെയ്തെന്ന് സഹോദരങ്ങള്‍ വിളിച്ചുപറഞ്ഞിരുന്നു… കുറേ നന്ദിയൊക്കെ പറഞ്ഞു… ‘- മിന്‍ഹത്തിന് നിറഞ്ഞ സന്തോഷത്തില്‍ പറയുന്നു. എന്‍ജിനിയറിങ് ബിരുദധാരിയാണ് മിന്ഹത്ത്.