പന്തീരാങ്കാവ്: അമ്മ ഉപേക്ഷിച്ചു പോയ ജംനീഷയെ ജീവിതത്തില്‍ ചേര്‍ത്തുപിടിച്ച് യാസര്‍. യത്തീംഖാനയില്‍ വളര്‍ന്ന ജംഷീന എന്ന പൊന്നു സ്നേഹമനസ്സുകളുടെ സാന്നിധ്യത്തില്‍ വിവാഹിതയായി. ഒന്നര പതിറ്റാണ്ടു മുന്‍പു കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പൊന്നുവിനെയും സഹോദരി മിന്നു എന്ന ജംഷീറയെയും അമ്മ ഉപേക്ഷിച്ചത്.
2007 സെപ്റ്റംബറിലാണ് നാലും രണ്ടും വയസ്സുള്ള പൊന്നു എന്ന ജംഷീനയെയും മിന്നു എന്ന ജംഷീറയെയും മാതാവ് ഉപേക്ഷിച്ചത്. ഒടുവില്‍ കിണാശേരി യത്തീംഖാന ഏറ്റെടുത്തു. ഇരുവരും പിന്നീട് വളര്‍ന്നത് കിണാശേരി യത്തീംഖാനയിലാണ്.
ഇതില്‍ ജംഷീനയുടെ മിന്നുകെട്ടായിരുന്നു ഇന്നലെ. 6 മണിയോടെയായിരുന്നു നിക്കാഹ്. കിണാശേരി ഒലീവ് സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ക്ഷണിക്കപ്പെട്ടവരും നാട്ടുകാരും യത്തീംഖാന പ്രവര്‍ത്തകരും പങ്കെടുത്തു. അതിനിടെ പത്രവാര്‍ത്തയില്‍ വിവരമറിഞ്ഞ് ജംഷീനയുടെ അകന്ന ബന്ധുക്കള്‍ എത്തിയതു ചടങ്ങിനു തിളക്കമായി.
പള്ളി ഖത്തീബ് ജംഷീനയുടെ കരങ്ങള്‍ യാസര്‍ അറാഫത്തിന്റെ കൈകളില്‍ ചേര്‍ത്തു. പിന്നെ സല്‍ക്കാരം. രാത്രി യത്തീം ഖാനയോട് വിടചൊല്ലി യാസറിന്റെ മണവാട്ടിയായി ജംഷീന പൂളക്കടവിലുള്ള വീട്ടിലേക്കു പോയി. ചടങ്ങുകള്‍ക്ക് യത്തീംഖാന ജനറല്‍ സെക്രട്ടറി കെ.പി.ബീരാന്‍കോയ, മാനേജര്‍ എം.പി.അഹമ്മദ്, പ്രസിഡന്റ് മമ്മദ്കോയ ഹാജി നേതൃത്വം നല്കി.
പൊന്നുവിന്റെ വരന് യാസര്‍ അറാഫത്ത് ചേളന്നൂര്‍ സ്വദേശിയാണ്. കാപ്പാട് യത്തീം ഖാനയിലാണു വളര്‍ന്നത്. യത്തീം ഖാനയുടെ ചരിത്രത്തിലെ നാല്പതാം വിവാഹ ചടങ്ങിനാണു ഇന്നലെ വേദിയായത്.