കാസർകോഡ്: കന്യാലയിൽ ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. ജാർഖണ്ഡ് സ്വദേശി ശിവച്ഛ ഒന്നര മാസം മുമ്പാണ് ജോലി സ്ഥലത്ത് മരിച്ചത്. മരണ വിവരം പുറത്തറിയിക്കാതെ കൃഷി സ്ഥലത്ത് തന്നെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു.
തുടർന്നാണ് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്. ഇവരുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. കന്യാലയിൽ കൃഷിപ്പണിക്കായി എത്തിയ ജാർഖണ്ഡിൽ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പമുള്ള ശിവച്ഛൻ ഡിസംബർ 23 നാണ് മരിച്ചത്.
also read- രാജ് കുന്ദ്ര ഭാര്യ ശിൽപ ഷെട്ടിയുടെ പേരിൽ 38.5 കോടി രൂപയുടെ ആസ്തികൾ എഴുതിവെച്ചു
എന്നാൽ, കഴിഞ്ഞ ദിവസം മാത്രമാണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ച വിവരം നാട്ടുകാർ അറിഞ്ഞത്. സ്ഥലമുടമയോടും തൊഴിലാളികളോടും വിവരമന്വേഷിച്ചപ്പോൾ നൽകിയ വിവരങ്ങളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. മരത്തിൽ നിന്ന് ഷോക്കേറ്റ് കുളത്തിൽ വീണ് മരിച്ചെന്ന് സ്ഥലമുടമ പറഞ്ഞപ്പോൾ പനി ബാധിച്ച് മരിച്ചെന്നായിരുന്നു തൊഴിലാളികൾ നൽകിയ വിവരം.
തുടർന്ന് മരണത്തിൽ ദുരൂഹതയുള്ളതായി കാണിച്ച് നാട്ടുകാർ പോലീസിന് പരാതി നൽകുകയായിരുന്നു. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തും. മരണത്തിൽ ദുരൂഹതയുള്ളതിനാൽ മൃതദേഹം പുറത്തെടുത്ത് പോലീസ് വിശദമായ പരിശോധന നടത്തും.