കൊല്ലം: സമൂഹമാധ്യമങ്ങളിലും നാട്ടിലും നിറഞ്ഞു നിന്ന ചോട്ടുവിനായുള്ള കാത്തിരിപ്പ് ഇനി വേണ്ട. ദിലീപ് കുമാറിന്റെ പ്രിയപ്പെട്ട നായയെ സമീപത്തെ റബ്ബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വളിനല്ലൂർ പഞ്ചായത്തിലെ കരിങ്ങന്നൂർ ആറ്റൂർകോണം മുകളുവിള വീട്ടിൽ ദിലീപ്കുമാറും കുടുംബവും ഇപ്പോൾ സങ്കട കടലിലാണ്.
തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് ചോട്ടുവിനെ കാണാതായത്. ദൂരെ എങ്ങും പോകാത്ത പ്രകൃതമായതിനാൽ തിരികെ വരുമെന്ന പ്രതീക്ഷയാണ് ഇതോടെ അസ്തമിച്ചത്. കാണാതാകുന്നതിന്റെ തലേദിവസം ദിലീപ് കുമാറിന്റെ മകനോടൊപ്പമാണ് ചോട്ടു ഉറങ്ങിയിരുന്നത്. പുലർച്ചെ പുറത്തുപോയ ചോട്ടു പിന്നെ തിരിച്ചെത്തിയില്ല.
ചോട്ടുവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്താനാണ് പോാലീസിന്റെ തീരുമാനം. ഉടമയായ ദിലീപ് കുമാറിന് പത്രം വായിക്കാനായി കണ്ണട എടുത്തുകൊണ്ടു കൊടുക്കുന്നത്, വീട്ടിൽ ജനൽ അടക്കുന്നത്, ബൈക്കിന്റെ താക്കോൽ എടുത്തു കൊണ്ടു വരുന്നത് എന്തിന് കൃഷിയിൽ വരെ സഹായിക്കുന്നത് ചോട്ടുവായിരുന്നു. ഈ ചെയ്തികളെല്ലാം സോഷ്യൽമീഡിയയുടെയും മനംകവർന്നിരുന്നു.
മൂന്നര വർഷത്തിലേറെയായി ദിലീപ് കുമാറിന്റെ കുടുംബത്തിന്റെ ഭാഗമായിരുന്നു ചോട്ടു. പ്രൊഫഷനൽ പരീശീലനം നേടിയിട്ടുപോലുമില്ലാത്ത ചോട്ടു പക്ഷേ വിദഗ്ധ പരിശീലനം സിദ്ധിച്ച നായ്ക്കളേപ്പോലെതന്നെയായിരുന്നു പെരുമാറിയിരുന്നത്.