കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയ്ക്കിടെ ഹൈക്കോടതിയിൽ ദിലീപ് മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചു.
കേസിൽ പ്രതികൾക്ക് അനുകൂലമാണ് കോടതിയെന്ന് മാധ്യമങ്ങളിൽ വാർത്ത വരുന്നുണ്ട്. ആരോപണങ്ങൾ പലതും കെട്ടുകഥകളാണ്. മാധ്യമങ്ങൾ തന്നെ നശിപ്പിക്കുകയാണെന്നും ദിലീപ് വാദിച്ചു.
ഒരിക്കൽ മണിയുടെ അനിയനെ കൊല്ലാൻ ശ്രമിച്ചെന്ന് പറഞ്ഞു. ഇപ്പോൾ ആരോ മരിച്ചത് താൻ കൊന്നതാണെന്നാണ് മാധ്യമങ്ങൾ പറയുന്നതെന്നും ദിലീപ് കോടതിയിൽ പറഞ്ഞു. എന്നാൽ, ഇതിന് മാധ്യമ വാർത്തകളെ ഗൗനിക്കാറില്ലെന്നാണ് കോടതി ദിലീപിന്റെ ഈ വാദത്തോട് പ്രതികരിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തിൽ പ്രതിഭാഗം ഉറച്ചുനിൽക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥർ യോഗം ചേർന്നാണ് തനിക്കെതിരെ കേസെടുത്തത്. വീഡിയോ പ്ലേ ചെയ്ത് ‘നിങ്ങൾ അനുഭവിക്കും’ എന്നു പറഞ്ഞത് ഗൂഢാലോചനയല്ലെന്ന് ദിലീപ് വാദിച്ചു. കേസുമായി ബന്ധപ്പെട്ട 161 മൊഴികൾ വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടു.
ഒരു കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ എഡിജിപി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ വൈരാഗ്യം കാരണം കെട്ടിച്ചമച്ചതാണ് കേസെന്നും ദിലീപ് വാദിച്ചു. ബാലചന്ദ്രകുമാർ പറയാത്ത പല കാര്യങ്ങളും എഫ്ഐആറിൽ കൂട്ടിച്ചേർത്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. മാത്രമല്ല, സംഭാഷണം റെക്കോർഡ് ചെയ്തെന്ന് പറയുന്ന ടാബ് ബാലചന്ദ്രകുമാർ ഇതുവരെ ഹാജരാക്കിയിട്ടില്ല.
ടാബ് പ്രവർത്തിക്കുന്നില്ലെന്നും വിവരങ്ങൾ ലാപ് ടോപ്പിലേക്ക് മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാർ ഇപ്പോൾ പറയുന്നത്. ഒടുവിൽ പോലീസിന് കൈമാറിയ പെൻ ഡ്രൈവിൽ ഉള്ളത് മുറി സംഭാഷണങ്ങൾ മാത്രമാണെന്നും സംഭാഷണങ്ങളിൽ ഭൂരിഭാഗവും മുറിച്ചുമാറ്റിയാണ് കൈമാറിയിരിക്കുന്നതെന്നും ദിലീപ് വാദിച്ചു. നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ പോരാ എന്ന് കണ്ടാണ് പൊലീസ് തനിക്കെതിരെ പുതിയ കേസെടുത്തതെന്നും ദിലീപ് പറഞ്ഞു.