തിരുവനന്തപുരം: ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ സർക്കാർ നിശ്ചയിച്ച 50 രൂപയ്ക്ക് പകരം 110 രൂപ വാങ്ങിയ അക്ഷയ കേന്ദ്രത്തിനെതിരെ നടപടിക്കൊരുങ്ങുന്നു. കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് അക്ഷയ സംസ്ഥാന പ്രോജക്റ്റ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രോജക്റ്റ് ഡയറക്ടർ അറിയിച്ചത്.
കേരളത്തില്‍ ഇന്ന് 42,677 പേര്‍ക്ക് കോവിഡ്, 50,821 പേര്‍ക്ക് രോഗമുക്തി
കാട്ടാക്കട കുറ്റിച്ചൽ അക്ഷയ കേന്ദ്രത്തിനെതിരെയാണ് പരാതി ഉയർന്നത്. അക്ഷയ കേന്ദ്രങ്ങൾ മുഖേനയുള്ള സേവനങ്ങൾക്ക് സർക്കാർ നിഷ്കർഷിച്ചിട്ടുള്ള സർവീസ് ചാർജുകൾ അക്ഷയ കേന്ദ്രത്തിൽ എഴുതി പ്രദർശിപ്പിച്ചിട്ടില്ലെന്ന് പരിശോധനയിലും കണ്ടെത്തി. ആധാറുമായി ബന്ധപ്പെട്ട സേവന നിരക്കിന്റെ രസീത് പൊതു ജനങ്ങൾക്ക് നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ആധാറിൽ ഫോൺ നമ്പർ ബന്ധിപ്പിക്കാൻ ഉപഭോക്താവിന്റെ കൈയിൽ നിന്നും സർവീസ് ചാർജ്ജായി 110 രൂപ വാങ്ങിയതായി അക്ഷയ കേന്ദ്രം സംരംഭകൻ സമ്മതിക്കുകയും ചെയ്തു. തന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി സംരംഭകൻ അംഗീകരിച്ചു. 2019 ഒക്ടോബർ 30 ലെ സർക്കാർ ഉത്തരവ് അനുസരിച്ച് സംരംഭകനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.