കോട്ടയം: കോട്ടയത്ത് വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഇളംകാട് മുക്കുളം തേവര്‍കുന്നേല്‍ ബിജുവിന്റെ മകന് അനന്തു ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇളംകാട്ടെ ഉരുള്‍പൊട്ടലില്‍ അനന്തുവിന്റെ വീടും തകര്‍ന്നെങ്കിലും ബിജുവും കുടുംബാംഗങ്ങളും രക്ഷപ്പെട്ടിരുന്നു.
അമിതവേഗത്തിലെത്തിയ ലോറി അനന്തു സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ദേശീയപാതയില്‍ നിര്‍മലാരാം ജംക്ഷനില്‍ വെച്ചായിരുന്നു അപകടം.
also read: പാഞ്ഞുവന്ന വാനിലേക്ക് ഇടിച്ചുകയറി സ്വകാര്യ ബസ്; ശക്തികുളങ്ങരയിൽ ഒരു മരണം
ബൈക്കില്‍ പാലായിലെ ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു അനന്തു. ഗ്യാസ് സിലിണ്ടറുകളുമായി മുണ്ടക്കയം ഭാഗത്തേക്കു പോയ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ആയുര്‍വേദ നഴ്സിങ് പഠിച്ച അനന്തുവിന് ഗോവയില്‍ ആയിരുന്നു ജോലി. കോവിഡ് വ്യാപിച്ചതോടെ ജോലി നഷ്ടമായി. തിരികെ നാട്ടിലെത്തി കെട്ടിടനിര്‍മാണ ജോലികള്‍ ചെയ്തുവരികയായിരുന്നു. ദുരന്തത്തില്‍ വീട് നഷ്ടമായ ബിജുവും കുടുംബവും ദുരിതാശ്വാസ ക്യാംപിലാണ് കഴിഞ്ഞത്.
കര്‍ണാടകയില്‍ ടാപ്പിങ് തൊഴിലാളിയാണ് പിതാവ് ബിജു. അമ്മ രാധ തൊഴിലുറപ്പ് തൊഴിലാളിയും. ആതിര സഹോദരിയാണ്.