ആലപ്പുഴ: അധ്വാനിച്ചുണ്ടാക്കിയ ഹോട്ടല്‍ ഒപ്പം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സമ്മാനിച്ച ഒരു മനുഷ്യന്റെ കഥയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. പാലസ് വാര്‍ഡ് ചൈത്രത്തില്‍ സുബൈര്‍ (66) എന്നയാളാണ് 35 വര്‍ഷമായി ഒപ്പം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് തന്റെ ഹോട്ടല്‍ വിട്ടുനല്‍കിയത്.
ആലപ്പുഴ നഗരത്തിലെ ‘ക്രീം കോര്‍ണര്‍’ എന്ന ഹോട്ടലിന്റെ ഉടമയായിരുന്നു എം. സുബൈര്‍. കലവൂരില്‍ ക്രീം കോര്‍ണര്‍ എന്ന പേരില്‍ തന്നെ മറ്റൊരു ഹോട്ടല്‍ ആരംഭിച്ച ശേഷമാണ് സുബൈര്‍ നഗരത്തിലെ മുല്ലയ്ക്കലിലുണ്ടായിരുന്ന ഹോട്ടല്‍ ആദ്യകാലം മുതല്‍ ഒപ്പമുണ്ടായിരുന്ന 5 ജീവനക്കാര്‍ക്കു സൗജന്യമായി വിട്ടുനല്‍കിയത്.
ഇതില്‍ ഒരാളുടെ പേരിലേക്ക് ഹോട്ടല്‍ ലൈസന്‍സും മാറ്റി. പീഡിഗ്രിക്കു ശേഷം കുടുംബം പുലര്‍ത്താന്‍ 10 വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്ത സുബൈര്‍ നാട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് ഐസ്ക്രീം ഏജന്‍സിയും ഹോട്ടലും ആരംഭിച്ചത്.
also read: പാഞ്ഞുവന്ന വാനിലേക്ക് ഇടിച്ചുകയറി സ്വകാര്യ ബസ്; ശക്തികുളങ്ങരയിൽ ഒരു മരണം
അന്നു മുതല്‍ ഒപ്പമുണ്ടായിരുന്നവരാണ് കെ. പി. ജൈനേന്ദ്രന്‍, റഫീഖ്, ഫൈസല്‍, നസീര്‍, ജാക്സണ് എന്നിവര്‍. പിന്നീട് മുല്ലയ്ക്കലില്‍ സ്ഥലം വിലയ്ക്കു വാങ്ങി ഹോട്ടല്‍ അവിടേക്കു മാറി. 5 വര്‍ഷം മുമ്പ് തന്നെ ഹോട്ടല്‍ തൊഴിലാളികള്‍ക്കു വിട്ടുകൊടുക്കാനുള്ള ആലോചന തുടങ്ങിയെങ്കിലും 2 വര്‍ഷം മുന്‍പാണ് കൈമാറ്റം നടന്നത്.
വിവരം അധികമാരോടും പറഞ്ഞിരുന്നില്ല. ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം സുബൈറിന്റെ പേരിലായതിനാല്‍ ലാഭത്തിന്റെ ഒരു വിഹിതം വാടകയായി സുബൈറിനു നല്‍കുന്നുണ്ട്. ചിത്രകാരനും എഴുത്തുകാരനും സിനിമാനടനുമാണ് സുബൈര്‍.