തൃശൂര്‍: അമ്പലങ്ങളില്‍ നിന്ന് ദീപസ്തംഭങ്ങളും ഓട്ടുവിളക്കുകളും മോഷണം നടത്തിയിരുന്ന മൂന്നുപേര്‍ അറസ്റ്റിലായി. തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂര്‍ മേഖലയിലാണ് സംഭവം. പൊഞ്ഞനം സ്വദേശികളായ കണ്ടനാത്തറ രാജേഷ് (50) ഇരിങ്ങാത്തുരുത്തി സാനു (36), വെള്ളാഞ്ചേരി വീട്ടില്‍ സഹജന് (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഈ മാസം ഇരുപതാം തിയ്യതി വ്യാഴാഴ്്ച പുലര്‍ച്ചെയാണ് പൊഞ്ഞനത്ത് നീരോലി , മതിരമ്പിള്ളി കുടുംബ ക്ഷേത്രങ്ങളില്‍ നിന്നായി ഒരു ലക്ഷം രൂപ മേല്‍ വിലമതിക്കുന്ന ദീപസ്തംഭങ്ങള്‍ മോഷണം പോയത്. ഈ കേസ്സിലാണ് മൂന്നുപേരും അറസ്റ്റിലായത്.
ഒന്നാം പ്രതി രാജേഷും, രണ്ടാം പ്രതി സാനുവുമാണ് അമ്പലങ്ങളില്‍ നിന്ന് മോഷണം നടത്തിയിരുന്നത്. അന്വേഷണം നടക്കുന്നതിനിടയില്‍ ഓട്ടോ- ടാക്സിയില്‍ ഒരു സംഘം വിളക്കുകളുടെ വില്‍പ്പനയ്ക്കായി നടക്കുന്നതായി വിവരം ലഭിക്കുകയായിരുന്നു.
also read: സിനിമയിലേയ്ക്കുള്ള മടങ്ങിവരവിന് പിന്നാലെ ഗ്ലാമർ ഫോട്ടോഷൂട്ടുമായി മീര ജാസ്മിൻ; തരംഗമായി ചിത്രങ്ങൾ
തുടര്‍ന്ന് ഓട്ടോ ടാക്സി കണ്ടെത്തി ഡ്രൈവര്‍ സഹജനെ ചോദ്യം ചെയ്തതോടെ മറ്റു പ്രതികളേയും പൊലീസ് സംഘം പിടികൂടുകയായിരുന്നു. ആദ്യം സംഭവം നിഷേധിച്ച പ്രതികള്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
മോഷണമുതലുകള്‍ രാജേഷിന്റെ പറമ്പില്‍ പല സ്ഥലങ്ങളിലായി കുഴിച്ചിട്ട നിലയിലായിരുന്നു. ഇവയെല്ലാം കണ്ടെടുത്തിട്ടുണ്ട്. മോഷണത്തെ തുടര്‍ന്ന് പൊലീസ് പല സംഘങ്ങളായി തിരിഞ്ഞ് മുന്‍ കളവു കേസ്സിലെ പ്രതികള്‍, ആക്രി വില്‍പ്പനക്കാരടക്കമുള്ളവരെ നിരീക്ഷിച്ച് വ്യാപകമായ അന്വേഷണമാണ് നടത്തിയത്.
റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ങ്ഗ്രേക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ്പി ബിജുകുമര്‍, ഇരിങ്ങാലക്കുട ഡിവൈ എസ്പി ബാബു കെ തോമസ് കാട്ടൂര്‍ എസ്ഐ വിപി അരിസ്റ്റോട്ടില്‍ എന്നിവരുടെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്.