കൊട്ടിയം: കൊല്ലത്ത് വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ചനിലയിലും ഭര്‍ത്താവിനെ അവശ നിലയിലും കണ്ടെത്തി. വെളിച്ചിക്കാല ജംക്ഷനു സമീപം സാലു ഹൗസില്‍ ജാസ്മിന് (40) ആണു മരിച്ചത്. അവശനിലയിലായ ഭര്‍ത്താവ് ഷൈജുഖാനെ(45) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യയെ കൊലപ്പെടുത്തിയശേഷം ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഷൈജുഖാന് പൊലീസ് നിരീക്ഷണത്തിലാണ്. ജാസ്മിന്റെ മൂക്കില്‍നിന്നും വായില്‍നിന്നും രക്തം വാര്‍ന്ന നിലയിലായിരുന്നു. കഴുത്തില്‍ കയറിട്ടു മുറുക്കിയതിന്റെയും കൈയില്‍ മുറിവേറ്റതിന്റെയും പാടുമുണ്ട്.
പൊലീസ് പറയുന്നത്: ഷൈജു വെളിച്ചിക്കാലയില്‍ വാടകവീടിനോടു ചേര്‍ന്നു സ്റ്റേഷനറി കടയും വസ്ത്ര വ്യാപാര സ്ഥാപനവും നടത്തുന്നുണ്ട്. സാമ്പത്തിക പ്രശ്നത്തെച്ചൊല്ലി വീട്ടില്‍ വഴക്കു പതിവായിരുന്നു. ഷൈജു ഖാന് ഭാര്യയെ മര്‍ദിക്കുകയും മക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നെന്നു പറയുന്നു.
ബുധന്‍ വൈകിട്ടും പതിവു പോലെ ഇയാള്‍ വീട്ടില്‍ ബഹളം ഉണ്ടാക്കി. എതിര്‍ത്ത മകന് ഷിയാസിനെ ഭീഷണിപ്പെടുത്തി ബന്ധുവീട്ടിലേക്ക് അയച്ചു. രാത്രി 9ന് കട അടച്ച ശേഷം വീട്ടിലെത്തിയ ഇയാള്‍ ഭക്ഷണം കഴിച്ചശേഷം, മറ്റു മക്കളായ ഷഹനാസിനും ഷിനാസിനും ചുമയ്ക്കെന്നു പറഞ്ഞു ഗുളികകള്‍ നല്‍കിയതായി പറയുന്നു.
മരുന്നു കഴിച്ച് ഉറങ്ങിപ്പോയ കുട്ടികള്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് എഴുന്നേറ്റത്. മാതാപിതാക്കളെ തിരക്കിച്ചെന്നപ്പോഴാണു ജാസ്മിനെ മരിച്ച നിലയിലും ഷൈജുവിനെ അവശനിലയിലും കണ്ടത്. ചാത്തന്നൂര്‍ എസിപി ഗോപകുമാര്‍, കണ്ണനല്ലൂര്‍ ഇന്‍സ്പെക്ടര്‍ യു.പി.വിപിന്‍ കുമാര്‍ എന്നിവരെത്തി പരിശോധന നടത്തി. ജാസ്മിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയി.