ക്രൂര മര്‍ദനത്തിന് ഇരയായെന്ന് സാക്ഷി മൊഴി നല്കി. വിസ്മയ കേസിലെ വിചാരണയ്ക്കിടെ സഹോദര ഭാര്യ ഡോക്ടര്‍ രേവതിയാണ് കോടതിയില്‍ മൊഴി നല്‍കിയത്.
ഗള്‍ഫുകാരന്റെ മകളായതുകൊണ്ടും മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ പെങ്ങളായതു കൊണ്ടുമാണ് വിവാഹം കഴിച്ചതെന്ന് കിരണ്‍ പറഞ്ഞതായി വിസ്മയ വാട്സ്ആപ്പ് സന്ദേശം അയച്ചിട്ടുണ്ട്. മര്‍ദ്ദനത്തെ പറ്റിയുളള വിസ്മയയുടെ വാട്സാപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചു. കിരണ്‍ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി കഴുത്തില്‍ കുത്തിപ്പിടിച്ച കാര്യവും നിലത്തിട്ട് ചവിട്ടിയ കാര്യവുമെല്ലാം വിസ്മയ തന്നെ അറിയിച്ചിരുന്നു.
also read: പ്രതിദിനം രണ്ടര ലക്ഷത്തിലധികം രോഗികള്‍, രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം, ജാഗ്രത
രേവതി കോടതിയെ അറിയിച്ചത്
വിജിത്തിന്റെ വിവാഹാലോചന വന്നതുമുതല്‍ വിസ്മയയുമായി സംസാരിക്കാറുണ്ടായിരുന്നു. സന്തോഷവതിയും പ്രസരിപ്പുമുള്ള കുട്ടിയായിരുന്നു വിസ്മയ. വിവാഹം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോള്‍ വിസ്മയ മ്ലാനവതിയായി. കാര്‍ ഇഷ്ടപ്പെട്ടില്ലെന്നുപറഞ്ഞ് ഓണസമയത്ത് വഴിയില്‍വെച്ച് വഴക്കുണ്ടായപ്പോള്‍ വിസ്മയ റോഡില്‍ ഇറങ്ങിനിന്നു.
വിസ്മയ ‘ഞാനൊരു വേസ്റ്റാണോ ചേച്ചി’ എന്നു ചോദിച്ചതായും മൊഴിയില്‍ പറയുന്നു. വിജിത്തിന്റെ വിവാഹത്തിന് കിരണ്‍ പങ്കെടുത്തില്ല. മാനസികസമ്മര്‍ദം താങ്ങാനാകാതെ ആത്മഹത്യയുടെ ഘട്ടത്തിലാണെന്നു പറഞ്ഞപ്പോള്‍ നീ ചത്താല്‍ പാട്ടക്കാറും നിന്നേം സഹിക്കേണ്ടല്ലോ എന്ന് കിരണ്‍ പറഞ്ഞു. ആയുര്‍വേദ കോഴ്സിനു പഠിക്കുന്ന ഒരു കുട്ടി സ്വന്തം വ്യക്തിത്വം കളഞ്ഞ് ഇങ്ങനെ കഴിയുന്നത് സഹിക്കാനാകാത്തതിനാല്‍ വിവരം താന്‍ ഭര്‍ത്താവ് വിജിത്തിനെയും മാതാപിതാക്കളെയും അറിയിച്ചു.
കരയോഗത്തില്‍ പരാതിനല്കിയതിനെ തുടര്‍ന്ന് ചര്‍ച്ചചെയ്യാനിരിക്കെ മാര്‍ച്ച് 17-ന് വിസ്മയയെ കിരണ്‍ കോളേജില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി. അവസാന നാളുകളില്‍ താനുമായി ആശയവിനിമയം നടത്താതിരിക്കാന്‍ വിസ്മയയുടെ ഫോണില്‍ കിരണ്‍ തന്റെ നമ്പര്‍ ബ്ലോക്കു ചെയ്തിരുന്നുവെന്നും ഡോക്ടര്‍ രേവതി കോടതിയെ അറിയിച്ചു.