വണ്ടൂർ: ജോലി സ്ഥലത്തേക്ക് പോയ ഭാര്യയെ ശല്യംചെയ്ത ആൾക്കെതിരെ പോലീസിൽ പരാതി നൽകിയ ഭർത്താവിന് മർദ്ദനം. വണ്ടൂരിൽ വ്യാപാരസ്ഥാപനം നടത്തുന്ന കാളികാവ് സ്വദേശിനിയെ ശല്യംചെയ്തതിനെതിരെ കടയുടമ കൂടിയായ ഭർത്താവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
ഇതറിഞ്ഞ് ശല്യംചെയ്യുന്ന ആൾ ആളെക്കൂട്ടിവന്ന് ബുധനാഴ്ച കടയുടമയെ മർദിച്ചെന്നാണു പരാതി. പോലീസിന്റെ വീഴ്ചയാണ് അക്രമത്തിനു പിന്നിലെന്നാരോപിച്ച് സിപിഎം വണ്ടൂർ പോലീസ്സ്റ്റേഷൻ ഉപരോധിച്ചു. പിന്നീട്, പ്രതികളെ പിടിക്കുമെന്ന നിലമ്പൂർ ഡിവൈഎസ്പിയുടെ ഉറപ്പിൻമേലാണ് ഉപരോധസമരം അവസാനിപ്പിച്ചത്. സിപിഎം വണ്ടൂർ ഏരിയാ സെക്രട്ടറി ബി മുഹമ്മദ് റസാഖിന്റെ നേതൃത്വത്തിലാണ് സ്റ്റേഷൻ ഉപരോധിച്ചത്.
ചൊവ്വാഴ്ച നൽകിയ പരാതിയിൽ പോലീസ് നടപടിയെടുക്കാത്തത് വീഴ്ചയായി പ്രതിഷേധക്കാർ ചൂണ്ടിക്കാണിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ കടയുടമ ഹാഷിമിനെ വണ്ടൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവതിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്.