ആലപ്പുഴ: വീട്ടിൽ കയറി അക്രമികൾ വെട്ടി കൊലപ്പെടുത്തിയ ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസിന് വലിയഴീക്കലിലെ കുടുംബവീട്ടിൽ വിട നൽകി ആയിരങ്ങൾ. വലിയഴീക്കലിലെ കുടുംബവീട്ടിൽ നടന്ന ചടങ്ങുകൾക്കൊടുവിൽ അനുജൻ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി.
ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന രഞ്ജിത്തിനെ ഞായറാഴ്ച രാവിലെ ആറരയോടെയാണ് വീട്ടിൽക്കയറി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾ പിന്നിടുന്നതിനിടെയായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം.
രഞ്ജിത്തിന്റെ മൃതദേഹം വലിയഴീക്കലുള്ള കുടുംബവീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെ ആയിരകണക്കിനാളുകളാണ് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. കേന്ദ്ര സഹമന്ത്രി നിത്യാനന്ദ റായിയും കേന്ദ്രപ്രതിനിധിയായി ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
പോസ്റ്റ് മോർട്ടത്തിനു ശേഷം രാവിലെ പത്തരയോടെയാണ് രഞ്ജിത്തിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. തുടർന്ന് വിലാപയാത്രയായി മൃതദേഹം ആലപ്പുഴയിലെത്തിച്ചു. ജില്ലാ കോടതിക്കു മുന്നിലെ ബാർ അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം വെള്ളക്കിണറിലെ വീട്ടിലേക്ക് എത്തിച്ചു. പിന്നീട് സംസ്കാര ചടങ്ങുകൾക്കായി കുടുംബവീടായ വലയഴീക്കലിൽ എത്തിക്കുകയായിരുന്നു.