കൊച്ചി: സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. യുഎഇയിൽ നിന്നും എറണാകുളത്ത് എത്തിയ ദമ്പതികൾക്കാണ് കോവിഡ് വകഭേദം സ്ഥിരീകരിച്ചത്. ഭർത്താവും (68) ഭാര്യയും (67) ഡിസംബർ എട്ടിന് ഷാർജയിൽ നിന്നുള്ള വിമാനത്തിലാണ് എറണാകുളത്ത് എത്തിയത്.
കേന്ദ്ര സർക്കാർ മാർഗനിർദേശ പ്രകാരം യുഎഇയെ ഹൈ റിസ്ക് രാജ്യമല്ല. അതിനാൽ ഇവർക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇരുവരും 11, 12 തീയതികളിൽ ആർടിപിസിആർ പരിശോധന നടത്തി.
അതിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് ഇവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ അയയ്ക്കുകയും ഒമിക്രോൺ സ്ഥിരീകരിക്കുകയുമായിരുന്നു.
ഭർത്താവിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ആറ് പേരും ഭാര്യയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഒരാളുമാണുള്ളത്. 54 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരുമായി അടുത്ത സമ്പർക്കം പുലർത്തിയിട്ടുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്. ഇതോടെ ഹൈ റിസ്ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വന്ന മൂന്നു പേർക്കും സംസ്ഥാനത്ത് ഇതുവരെ ഏഴു പേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.