തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൽ നിന്നും മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിൽ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. ഡാം സൈറ്റിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരന്തരമായ നിരീക്ഷണം ഉണ്ടാകണമെന്നും, ഷട്ടറുകൾ തുറക്കുന്നത് കൃത്യമായ ആസൂത്രണത്തോടെയും മുന്നറിയിപ്പോടേയും ആയിരിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.
മുന്നറിയിപ്പില്ലാതെ രാത്രിയിലും അതിരാവിലെയും വെള്ളം പുറന്തള്ളുന്നതു വഴി പരിഭ്രാന്തിയും അപകടസാധ്യതയും സൃഷ്ടിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമ്പോൾ തന്നെ തമിഴ്നാടിന് ആവശ്യത്തിന് വെള്ളം ലഭിക്കണം എന്നതാണ് കേരള സർക്കാരിന്റെ അഭിപ്രായമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
2021 നവംബർ 30ന് വണ്ടിപെരിയാർ പോലുള്ള താഴ്ന്ന പ്രദേശങ്ങളിലെ ഉയർന്ന ജല നിരപ്പും ജനങ്ങൾ അനുഭവിക്കുന്ന ആശങ്കയും സംബന്ധിച്ച് കേരള ചീഫ് സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഏകദേശം 5700 ക്യൂസെക്സ് എന്ന തോതിൽ ഷട്ടൾ തുറന്നതാണ് ജല നിരപ്പ് ഉയരാൻ കാരണമായത്. പ്രദേശത്തെ വീടുകൾ വെള്ളത്തിനടിയിലായതും വെള്ളപ്പൊക്കത്തിന് കാരണമായതും ഇതിനാലാണ്.
അടുത്തിടെ ഉണ്ടായ പ്രകൃതി ദുരന്തത്തെ അതിജീവിച്ച തമിഴ്നാട് സർക്കാരിനും ജനങ്ങൾക്കും കേരളത്തിന്റെ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.