തൂക്കുപാലം: മൺകട്ട കൊണ്ടുണ്ടാക്കിയ പഴക്കമേറിയ വീട് രാത്രി പെയ്ത അതിശക്തമായ മഴയിൽ നിലം പൊത്തിയതോടെ നിരാലംബരായി അശോക് കുമാറും കുടുംബവും. പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പടെയുള്ളവരുമായി സുരക്ഷിതമായി തലചായ്ക്കാൻ ഇടമില്ലാതെ വലയുകയാണ് ഈ കുടുംബം.
തൂക്കുപാലം പുഷ്പകണ്ടം രത്തിനക്കുഴി റോഡിന് സമീപത്തായി മലഞ്ചെരിവിലുള്ള വീടിന്റെ മുൻഭാഗം മഴയിൽ പൂർണമായും ഇടിഞ്ഞുവീണു. ബാക്കിയുള്ള 3 ചുമരുകളും തകരാനായ നിലയിലാണ്.
അധികൃതർ കരുണ കാണിച്ചിരുന്നെങ്കിൽ രത്തിനക്കുഴി സ്വദേശികളായ അശോകിനും രജനിക്കും അടച്ചുറപ്പുള്ള വീട് സ്വന്തമായേനെ. ഇവർ അപേക്ഷകളുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് നാളുകളേറെയായി.
മെട്ടിൻപുറത്ത് കൃഷിയോഗ്യമല്ലാതെ തരിശു കിടക്കുന്ന 70 സെന്റ് വസ്തു ഇവരുടെ പേരിലുണ്ടെന്നാണ് അധികൃതർ ഉന്നയിക്കുന്ന തടസ്സവാദം. ഇവരുടെ കാര്യം പരിഗണിക്കാമെന്ന് പഞ്ചായത്ത് മെംബർ പറയുന്നുണ്ടെങ്കിലും നടപടികൾ ഒന്നുമായിട്ടില്ല.