കാസർകോട്: കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പാൾ വിദ്യാർത്ഥിയെ കൊണ്ട് കാലുപിടിപ്പിച്ചതായി പോലീസിനും മുഖ്യമന്ത്രിക്കും പരാതി. എംഎസ്എഫാണ് പരാതിയുമായി രംഗത്തെത്തിയത്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയെ നിർബന്ധിപ്പിച്ച് കാലുപിടിപ്പിച്ചുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
ഇക്കാര്യത്തിൽ വിദ്യാർത്ഥി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. കോളേജിൽ നിന്ന് പുറത്താക്കാതിരിക്കണമെങ്കിൽ കാലുപിടിക്കണമെന്ന് പ്രിൻസിപ്പാൾ (ഇൻ ചാർജ് ) എം രമ ആവശ്യപ്പെട്ടെന്നാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് പറഞ്ഞത്. സിസിടിവി ദൃശ്യങ്ങളിൽ സംഭവം വ്യക്തമാണെന്നും എംഎസ്എഫ് അവകാശപ്പെട്ടു.
അതേസമയം, കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്ന് വിദ്യാർത്ഥി തന്നെ ആക്രമിക്കാൻ മുതിർന്നുവെന്നാണ് പ്രിൻസിപ്പാളിന്റെ വാദം. വിദ്യാർത്ഥി സ്വമേധയാ കാലിൽ വന്ന് പിടിക്കുകയായിരുന്നു. താൻ ആവശ്യപ്പെട്ടിട്ടില്ല. എംഎസ്എഫിൽ നിന്ന് നിരന്തരം ഭീഷണി നേരിടുന്നതായും പ്രിൻസിപ്പാൾ എം രമ പറഞ്ഞു. സിസിടിവി കേടായതിനാൽ ദൃശ്യം ലഭിക്കില്ലെന്നും പ്രിൻസിപ്പാൾ അറിയിച്ചു.