അഗളി: പാലക്കാട് അഗളി താവളം-മുള്ളി റോഡിൽ ചീരക്കടവിൽ കാട്ടാന കാർ തകർത്തു. യാത്രക്കാരായ കാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. തൃശ്ശൂർ സ്വദേശികളായ സനോജ് (28), പ്രശോഭ് (30) എന്നിവരാണ് കാറിൽ യാത്രചെയ്യുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ടത്.
തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. തകർന്ന കാറിനടുത്ത് കാവൽനിന്ന കാട്ടാനയെപ്പേടിച്ച് ഇവർക്ക് രണ്ടുമണിക്കൂർ കാറിനകത്തുതന്നെ കഴിച്ചുകൂട്ടേണ്ടി വന്നു.ചീരക്കടവിൽ നാടകപ്രവർത്തകരുടെ കലാഗ്രാമത്തിലെ നാടകപ്രവർത്തകരാണ് പ്രശോഭും സനോജും. ഞായറാഴ്ചരാത്രി കലാഗ്രാമത്തിൽ നാടകമുണ്ടായിരുന്നു. നാടകം കാണാനെത്തിയ രണ്ടുപേരെ ചീരക്കടവിൽനിന്ന് താവളത്തേക്ക് കാറിലെത്തിക്കാൻ പോയതായിരുന്നു യുവാക്കൾ.
പിന്നീട്, കലാഗ്രാമത്തിൽനിന്ന് ഒന്നര കിലോമീറ്റർ പിന്നിട്ടപ്പോൾ ഒറ്റയാൻ റോഡരികിലെ വാഴത്തോട്ടത്തിൽ വാഴ തിന്നുകൊണ്ടിരിക്കുകയായിരുന്നു. യുവാക്കളുടെ മുന്നിലുണ്ടായിരുന്ന കാറിൽനിന്ന് തുടർച്ചയായി ഹോൺ മുഴക്കിയതോടെ കാട്ടാന തൊട്ടുടുത്ത വനത്തിലേക്ക് കയറിപ്പോയി.