മലപ്പുറം: മലപ്പുറം നഗരസഭയുടെ മൊത്ത മത്സ്യമാർക്കറ്റിൽ വിൽപ്പനയ്ക്കുവെച്ച 300 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. ഭക്ഷ്യ, ഫിഷറീസ്, മലപ്പുറം നഗരസഭ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രയും മത്സ്യം പിടികൂടിയത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്ന ഓപ്പറേഷൻ സാഗർറാണി പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിശോധന. വിൽപ്പനയ്ക്കായി വെച്ചിരുന്ന സൂത, മാന്തൾ, അയല എന്നിവ അഴുകിയതായി കണ്ടതിനെത്തുടർന്ന് പിടികൂടി നശിപ്പിച്ചു. കച്ചവടക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതുപ്രകാരം തുടർനടപടികൾ സ്വീകരിക്കും.
ഓപ്പറേഷൻ സാഗർറാണിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ പൊന്നാനി, തിരൂരങ്ങാടി ഭാഗങ്ങളിലും മത്സ്യപരിശോധന നടത്തിയിരുന്നു. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ ജി ശ്രീകുമാർ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ബിബി മാത്യു, കെജി രമിത, ഫിഷറീസ് ഓഫീസർ അബ്ദുൾ ഖാസിം, നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ സുരേഷ് ബാബു, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷംസുദ്ദീൻ, ഹമീദ് എന്നിവർ പങ്കെടുത്തു.