കൽപറ്റ: പൊതു, സ്വകാര്യ ബസുകൾ വാതിലുകൾ അടക്കാതെ അപകടമുണ്ടാക്കുന്ന സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. ബസുകളുടെ സാങ്കേതിക തകരാറുകൾ പരിഹരിക്കാതെയും വാതിലുകൾ അടയ്ക്കാതേയും സർവീസ് നടത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് ഐജി (ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ്) സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
വയനാട്ടിലെ വൈത്തിരി ബസ്സ്റ്റാൻഡിൽ വാതിൽ അടക്കാതിരുന്ന കെഎസ്ആർടിസി ബസിൽനിന്ന് തെറിച്ചുവീണ് സ്ത്രീക്ക് പരിക്കേറ്റ സംഭവത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് ഐജി റിപ്പോർട്ട് സമർപ്പിച്ചത്.
ബസുകളുടെ ഓട്ടോമാറ്റിക് വാതിലുകൾ സാങ്കേതിക പിഴവില്ലാതെ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ സംസ്ഥാന പോലീസ് മേധാവി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവരിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
വൈത്തിരിയിൽ ബസിൽനിന്ന് വള്ളി എന്ന സ്ത്രീ തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിൽ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് ഐജി അറിയിച്ചു.