തൊടുപുഴ: ഉച്ചയ്ക്ക് തുടങ്ങിയ മഴ വീട്ടിലേക്ക് വെള്ളത്തിനെ ഇരച്ചെത്തിച്ചപ്പോൾ വീട്ടിൽ കുടുങ്ങിപ്പോയ പിഞ്ചുകുഞ്ഞിനും കുടുംബത്തിനും സഹായവുമായി അഗ്നിരക്ഷാസേന. അപകടമറിഞ്ഞപ്പോൾ തന്നെ പാഞ്ഞെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ അവളെ സുരക്ഷിതയായി പുറത്തെത്തിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് പെയ്ത മഴയിലാണ് മങ്ങാട്ടുകവല നാലുവരി പാതയ്ക്ക് സമീപം വെള്ളം ഉയർന്നത്. വൈകീട്ട് മൂന്നരയോടെ വീടുകളിലും വെള്ളം കയറി. ഒരുവീട്ടിൽ മൂന്നുമാസം പ്രായമായ കുഞ്ഞുണ്ടായിരുന്നു. വെള്ളം വീണ്ടും ഉയർന്നതോടെ വീട്ടുകാർ ഭയന്നു. കുഞ്ഞുമായി വെള്ളത്തിലൂടെ പുറത്തേക്ക് പോകുന്നത് അപകടമാണെന്ന് മനസ്സിലായതോടെ വീട്ടുകാർ അഗ്നിരക്ഷാസേനയെ വിളിക്കുകയായിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെഎം നാസർ, സീനിയർ ഫയർ ഓഫീസർമാരായ കെഎ ജാഫർ ഖാൻ, ടിഇ അലിയാർ, ഫയർ ഓഫീസർമാരായ നിധീഷ് ആർ, മുബാറക്ക്, ജിഷ്ണു, അയ്യൂബ്, സുനിൽ എം കേശവൻ, ഹോംഗാർഡ് ബെന്നി എന്നിവർ നേതൃത്വം നൽകി.