കൂട്ടിക്കല്‍: കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി പേരുടെ ജീവനാണ് നഷ്ടമായത്. കോട്ടയം കൂട്ടിക്കല്‍ കാവാലി ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ വീടിനെ ഒന്നടങ്കമാണ് ഉരുള്‍പൊട്ടല്‍ തുടച്ചുമാറ്റിയത്. കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും മരിച്ചു. ആ ഞെട്ടലില്‍ നിന്നും അയല്‍വാസികളും നാട്ടുകാരും ഇനിയും മുക്തരായിട്ടില്ല.
മാര്ട്ടിന്, അമ്മ അന്നക്കുട്ടി, ഭാര്യ സിനി, മക്കളായ സ്നേഹ, സോന, സാന്ദ്ര എന്നിവരാണ് മരിച്ചത്. മാര്‍ട്ടിന്റെ കുടുംബത്തിന്റേതെന്ന് പറയാനായി അധികമൊന്നും ദുരിതം ബാക്കിവെച്ചിട്ടില്ല. ഇവര്‍ വെച്ച രണ്ടേക്കര്‍സ്ഥലത്ത് ഒടിഞ്ഞുകിടക്കുന്ന റബ്ബര്‍ തൈകളും വീടിന്റെ ചെറിയ അവശിഷ്ടങ്ങളും മാത്രമാണ് ഓര്മ നിലനിര്‍ത്താന്‍ ഇവിടെ ഇനിയുള്ളത്.
മാര്ട്ടിന് റോഡരികില്‍ ചാരിവെച്ച ബൈക്കും ഇവരുടെ വളര്‍ത്തുനായയും മാത്രം ഈ കുടുംബത്തിന്റേതായി മണ്ണെടുക്കാതെ ബാക്കിയായി. വര്‍ഷങ്ങളായി കേരളത്തിന്റെ പല ഭാഗത്തുമായി റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിങ് ജോലിചെയ്തു വരികയായിരുന്നു മാര്ട്ടിന്.
പിതാവിന്റെ മരണശേഷമാണ് സ്ഥിരമായി വീട്ടില്‍ നില്ക്കാന് തുടങ്ങിയത്. പാലക്കാട് റബ്ബര്‍ ടാപ്പിങ്ങിന് പോയപ്പോള്‍ പരിചയപ്പെട്ട സിനിയെയാണ് വിവാഹം കഴിച്ചത്. മാര്ട്ടിന് ഏകമകനായിരുന്നു. അതിനാല്‍ അധികം അടുത്ത ബന്ധുക്കളില്ല. സിനിക്ക് പാലക്കാട്ടും അത്ര അടുത്ത ബന്ധുകളില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഇടയ്ക്ക്, മാര്ട്ടിന് കാഞ്ഞിരപ്പള്ളിയിലെ ഒരു കടയിലും ജോലിചെയ്തിരുന്നു. മൂന്നുമാസം മുന്‍പ് അര്‍ബുദം സ്ഥിരീകരിച്ചതോടെ ഈ ജോലി നിര്‍ത്തി. അടുത്തിടെ അര്‍ബുദ ചികിത്സയ്ക്കായി പോയിവന്നപ്പോള്‍ മാര്ട്ടിന് കോവിഡും ബാധിച്ചിരുന്നു.