അങ്ങാടിപ്പുറം: മരണവീട്ടിൽ നിന്ന് ഫ്രീസർ തിരിച്ചെടുക്കാൻ എത്തിയ ആംബുലൻസിന്റെ താക്കോൽ നഷ്ടപ്പെട്ടതായി പരാതി. ദേശീയപാതയിൽ മേൽപ്പാലത്തിനു താഴെയാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരമാണ് മേൽപ്പാലത്തിന് താഴെയുള്ള പൗർണമി വീട്ടിൽ അന്തരിച്ച ദേവീദാസന്റെ (68) മൃതദേഹം വെച്ചിരുന്ന ഫ്രീസർ തിരിച്ചെടുക്കാനെത്തിയ സ്വകാര്യ ആംബുലൻസ് എത്തിയത്.
പരേതന്റെ വീട്ടിലേക്ക് ആംബുലൻസ് പ്രവേശിക്കാത്തതിനാൽ മേൽപ്പാലത്തിനു താഴെയുള്ള അനുബന്ധറോഡിൽ വണ്ടി നിർത്തിയിടുകയായിരുന്നു. പിന്നാലെ ഡ്രൈവറോട് പെട്ടെന്ന് വണ്ടി റോഡിൽനിന്നു നീക്കാൻ മാന്യമല്ലാത്തരീതിയിൽ ചിലർ ഫോണിലൂടെ ആവശ്യപ്പെട്ടുവെന്നാണ് പരാതി. ആംബുലൻസ് ഡ്രൈവർ വണ്ടി നിർത്തിയിടേണ്ടിവന്ന സാഹചര്യം അറിയിച്ചു. പക്ഷേ, ഫ്രീസറുമായി തിരിച്ചെത്തിയപ്പോൾ ആംബുലൻസിൽനിന്ന് താക്കോൽ നഷ്ടപ്പെട്ടതായി കണ്ടെത്തി.
നേരത്തെ വിളിച്ച ഫോൺ നമ്പറിൽ തിരിച്ചുവിളിച്ചെങ്കിലും താക്കോൽ കിട്ടിയില്ല. ഒരുമണിക്കൂറോളം റോഡിൽ ആംബുലൻസ് നിർത്തിയിടേണ്ടിവന്നു. പാലത്തിനടിയിൽ വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പ്രദേശവാസികളായ മൂന്നുപേർ വാഹനനിയന്ത്രണം ഏറ്റെടുക്കുകയും വണ്ടികൾ മറുവശത്തേക്ക് തിരിച്ചുവിടുകയുംചെയ്തു.
ആംബുലൻസ് ഡ്രൈവർ അനിൽ ഇതുസംബന്ധിച്ച് പോലീസിൽ പരാതിനൽകി. പിന്നീട് ഇലക്ട്രീഷ്യൻ എത്തി താക്കോൽ കുടുക്കുന്ന ഭാഗം വണ്ടിയിൽനിന്ന് വേർപെടുത്തിയാണ് വണ്ടി നീക്കിയത്.