കോഴിക്കോട്: കേരളത്തെ തകര്‍ത്തെറിഞ്ഞ് കനത്ത മഴയും പ്രളയദുരിതവും തുടരുകയാണ്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമാണ്. ഒട്ടേറെ വീടുകളും കടകളും തകര്‍ന്നു.
ബുധനാഴ്ച മഴക്കെടുതിയില്‍ സംസ്ഥാനത്ത് 25 പേര് മരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മഴ കനത്തതോടെ സംസ്ഥാനത്തെ 14 ജില്ലകളില്‍ അതീവജാഗ്രത (റെഡ് അലര്‍ട്ട്) നിര്‍ദേശം പുറപ്പെടുവിച്ചു.
മലപ്പുറം പെരിങ്ങാവില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ് ഒന്പതുപേര് മരിച്ചു. ബഷീര്‍, ഭാര്യ സാബിറ, മകള്‍ ഫായിസ, മകന് മുഷ്ഫിക്ക്, ചേട്ടന്റെ ഭാര്യ ഹയറുന്നീസ, അയല്‍ക്കാരായ മൂസ ഇല്ലിപ്പറമ്പത്ത്, മുഹമ്മദലി, മക്കളായ സഫ്വാന്, ഇര്ഫാന് അലി എന്നിവരാണു മരിച്ചത്. മലപ്പുറം തിരൂര്‍ക്കാട് നിര്‍മാണത്തിലിരുന്ന പള്ളി തകര്‍ന്ന് ഒരാളും മരിച്ചു.
14 പേരാണ് ബുധനാഴ്ച മാത്രം മലപ്പുറത്തു മരിച്ചത്. വ്യാഴാഴ്ച കേരളത്തിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
ശബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്കി. പമ്പയില്‍ വെള്ളപ്പൊക്കം ശക്തമാണ്. കേരളം നേരിടുന്ന ഗുരുതരമായ സ്ഥിതിവിശേഷം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായും ഫോണില്‍ സംസാരിച്ചു. ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്നു പ്രധാനമന്ത്രി ഉറപ്പു നല്കി.
പത്തനംതിട്ടയിലെ കൊച്ചു പമ്പ, മൂഴിയാര്‍ അടക്കമുള്ള ഡാമുകളിലെ നീരൊഴുക്ക് ക്രമാതീതമായി ഉയരുകയാണ്. കാനനപാതയില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പമ്പയിലേക്കുള്ള ബസ് സര്‍വീസ് കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചു.