കൊല്ലം: കൊല്ലത്ത് സ്ത്രീധന-ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയ കേസില്‍ പ്രതിയും ഭര്‍ത്താവുമായ കിരണ്‍ കുമാര്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ കിരണ്‍കുമാര്‍ നല്കിയ ജാമ്യാപേക്ഷ എതിര്‍ത്താണു സര്‍ക്കാരിന്റെ വാദം.
ഭാര്യയെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു പ്രതി ശാരീരികവും മാനസികവുമായി ഉപദ്രവിച്ചതിനു തെളിവുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു കിരണ്‍ മകളുടെ മുഖത്തു ചവിട്ടിയെന്ന് വിസ്മയയുടെ പിതാവും കോടതിയില്‍ കക്ഷി ചേര്‍ന്ന് വാദിച്ചു.
തെളിവായി വാട്ട്സാപ്പ് സന്ദേശങ്ങളുടെ പകര്‍പ്പും നല്കി. എന്നാല്‍ ഫോണ്‍ ഉപയോഗം വിലക്കിയതില്‍ മനംനൊന്താണ് വിസ്മയ ജീവനൊടുക്കിയതെന്ന് ഭര്‍ത്താവും പ്രതിയുമായ കിരണിന്റെ അഭിഭാഷകന് ഹൈക്കോടതിയില്‍. മണിക്കൂറുകളാണ് വിസ്മയ ഫോണില്‍ ചിലവഴിച്ചിരുന്നതെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചു.
ഫേസ്ബുക്ക് ഉപയോഗം പരീക്ഷ അടുത്തതിനാല്‍ വിലക്കിയിരുന്നുവെന്നും ഇത് പ്രകോപനത്തിന് കാരണമായെന്നും പ്രതിഭാഗം അഭിഭാഷകന് പറയുന്നു. ജോയിന്റ് ലോക്കറിലാണു വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്നതെന്നു പ്രതി പറയുന്നതു ശരിയല്ലെന്നും കിരണിന്റെ ലോക്കറില്‍ നിന്നാണു സ്വര്‍ണം കണ്ടെടുത്തതെന്നും ഡിജിപി ആരോപിച്ചു.