കാളികാവ്: മണ്ഡലത്തിൽ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രംഗത്ത്. ഇന്ത്യൻ മതനിരപേക്ഷതയുടെ ചരിത്രം പഠിക്കാതെ വിഭാഗീയത വളർത്തി രാജ്യത്തെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി എംപി പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഷകളും സംസ്കാരങ്ങളും ഉൾക്കൊളളാതെ സർക്കാരിന് കൂടുതൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഹിമ സെന്റർ മതനിരപേക്ഷതയുടെ ഉദാഹരണമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്നലെ 11 മണിയോടെ കാളികാവ് അടയ്ക്കാക്കുണ്ട് ഹിമയിലെത്തിയ രാഹുൽ, അന്തേവാസികളെ സന്ദർശിച്ചു. തുടർന്ന് ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പുതുതായി തുടങ്ങുന്ന റീഹാബിലിറ്റേഷൻ കേന്ദ്രത്തിന്റെ തറക്കല്ലിടലും നടത്തി.
ചടങ്ങിൽ അബ്ബാസലി ശിഹാബ് തങ്ങൾ ആധ്യക്ഷ്യം വഹിച്ചു.എംപിമാരായ എം.പി.അബ്ദുസ്സമദ് സമദാനി, പി.വി.അബ്ദുൽ വഹാബ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, സാദിഖലി ശിഹാബ് തങ്ങൾ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, ഫരീദ് റഹ്മാനി, എ.പി.അനിൽകുമാർ എംഎൽഎ, പി.ഖാലിദ്, സലാം ഫൈസി, ബഹാവുദ്ദീൻ ഫൈസി, മൊയ്തീൻ കുട്ടി ഫൈസി വാക്കോട്, ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവർ പ്രസംഗിച്ചു.