തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച കൂടുതൽ ഇളവുകൾ നിലവിൽ വന്നു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളിൽ ഇരുന്ന് മദ്യപിക്കാനുമാണ് അനുമതി. ഇന്നലെയാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്. ഹോട്ടലുകൾ ഇന്നലെ രാത്രി തന്നെ ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങിയിരുന്നു. അൻപത് ശതമാനം സീറ്റിലാണ് ഹോട്ടലുകളിൽ അനുമതി.
നീന്തൽക്കുളങ്ങളും ഇൻഡോർ സ്റ്റേഡിയങ്ങൾക്കും പ്രവർത്തിക്കുന്നത് അനുമതി നൽകിയിട്ടുണ്ട്. അടുത്തയാഴ്ചയോടെ തിയേറ്ററുകൾ തുറക്കുന്നതിലും തീരുമാനമുണ്ടായോക്കും. തിയേറ്ററിന്റെ പ്രശ്നം പ്രത്യേകമായി പരിഗണിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ആദ്യഡോസ് വാക്സിൻ എടുത്തവരുടെ എണ്ണം 91 ശതമാനം കടന്നതും രോഗവ്യാപനം കുറഞ്ഞതുമാണ് സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനുള്ള കാരണം.
ഒരു ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതി മാത്രമേ പ്രവേശനം അനുവദിക്കൂ. സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. ബാറുകളിലും സമാനമായ രീതീയിലായിരിക്കും ക്രമീകരണം. രണ്ട് ഡോസ് വാക്സിനേഷൻ സ്വീകരിച്ചവർക്ക് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. 18 വയസ്സിന് താഴെയുള്ളവർക്ക് ഇത് ബാധകമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു