കോഴിക്കോട് :നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് രോഗ ലക്ഷണം. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സമ്പർക്ക പട്ടികയിൽ 158 പേരാണ് ഉള്ളത്. ഇതിൽ 20 പേർ പ്രാഥമിക സമ്പർക്കത്തിലുള്ളതാണ്.
പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിൽ യോഗം ചേർന്നു. കോഴിക്കോട് നിപ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മെഡിക്കൽ കോളേജിലെ ഒരു വാർഡ് നിപ വാർഡ് ആക്കി മാറ്റിയിട്ടുണ്ട്.
നിപ ബാധിച്ച് ചികിത്സയിലായിരുന്ന 12കാരൻ ഞായറാഴ്ച പുലർച്ചെയാണ് മരിച്ചത്. കുട്ടിയുടെ മൂന്ന് സാമ്പിളും പോസിറ്റീവ് ആയിരുന്നു. മസ്തിഷ്കജ്വരവും ഛർദിയും ബാധിച്ച കുട്ടിയെ ഈ മാസം ഒന്നാം തിയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പനി ബാധിച്ച് എത്തിയ കുട്ടിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്രവ പരിശോധനയ്ക്ക് നിർദ്ദേശം നൽകിയിരുന്നില്ല. മരിച്ച കുട്ടിക്ക് ഒരു ഘട്ടത്തിലും കൊവിഡ് ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഈ ഘട്ടത്തിൽ രോഗപ്രതിരോധമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
കുട്ടിക്ക് രോഗം ലഭിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ എകെ ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവരും സവിശേഷ സാഹചര്യം പരിഗണിച്ച് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.