കൽപകഞ്ചേരി: തിരൂർ തലക്കടത്തൂരിൽ 23കാരന് നേരെ ഉണ്ടായ സദാചാര ഗുണ്ടാ ആക്രമണത്തിൽ ആറ് പേർ പോലീസ് കസ്റ്റഡിയിൽ. സംഘംചേർന്നുള്ള അക്രമത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരിങ്ങാവൂർ വാണിയന്നൂർ തടത്തിൽ മുഹമ്മദിന്റെ മകൻ സൽമാനുൽ ഫാരിസി (23)നു നേരെയാണ് ആക്രമണമുണ്ടായത്. കേസിൽ പ്രായപൂർത്തിയാകാത്ത ആറുപേരെയാണ് തിരൂർ സിഐ ജിജോ കസ്റ്റഡിയിലെടുത്തത്.
സൽമാനുൽ ഫാരിസ് സ്കൂട്ടറിൽ പോകുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് തലക്കടത്തൂർ അരീക്കാട് തലപ്പറമ്പിൽ വെച്ച് സംഘടിതമായെത്തി ആക്രമിക്കുകയായിരുന്നു. വലിയ മരക്കമ്പുകൊണ്ടും മറ്റും മർദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഒരു പെൺകുട്ടിയുമായി വാട്സ്ആപ്പിൽ ചാറ്റ് ചെയ്തെന്നാരോപിച്ചാണ് മർദനം.
പരിക്കേറ്റ ഫാരിസ് തിരൂർ ജില്ലാ ആസ്പത്രിയിൽ ചികിത്സയിലാണ്.സോഷ്യൽ മീഡിയയിൽ ദൃശ്യംകണ്ട മലപ്പുറം എസ്പിയുടെ നിർദ്ദേശത്തെത്തുടർന്ന് പോലീസ് സ്വമേധയാ കേസെടുത്തു.