കാസർകോട് : കാസർകോട് ജനറൽ ആശുപത്രിക്ക് അനുവദിച്ച ദന്തൽ എക്സ്റേ യന്ത്രം സ്ഥലസൗകര്യമില്ലാത്തതിനാൽ തിരിച്ചയക്കുന്നു. രണ്ടുവർഷം മുൻപ് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴി ജനറൽ ആശുപത്രിയിലെ ദന്തൽ യൂണിറ്റിന് അനുവദിച്ചതാണ് എക്സ്റേ യന്ത്രം.
കാലാവധി തീരുന്നതോടെ ഓഗസ്റ്റ് 31ന് ശേഷം യന്ത്രം തിരിച്ചയക്കും. 2019 ഓഗസ്റ്റിലാണ് ആശുപത്രിയിൽ യന്ത്രം അനുവദിച്ചത്. അത് സ്ഥാപിക്കുന്നതിനായി ഉദ്ദേശിച്ച സ്ഥലത്തിന്റെ ഒരു ഭാഗം കോവിഡ് ട്രൂനാറ്റ് പരിശോധനയ്ക്കായി അനുവദിച്ചു.
കോവിഡ് കാലത്ത് ദന്തൽ യൂണിറ്റ് പ്രവർത്തിക്കാത്തതോടെ എക്സ്റേ യന്ത്രവും ഉപയോഗശൂന്യമായി. യന്ത്രം സ്ഥാപിക്കാൻ നിശ്ചിത വലിപ്പത്തിലുള്ള സ്ഥലം ആവശ്യമാണ്.
ആശുപത്രിക്കായി നിർമിക്കുന്ന പുതിയ കെട്ടിടം നിർമാണം പൂർത്തിയായാൽ അവിടേക്ക് സ്ഥാപിക്കാൻ സാധിക്കുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. എന്നാൽ, കെട്ടിടനിർമാണം വൈകിയതോടെ ആ പ്രതീക്ഷയും പൊലിഞ്ഞതോടെയാണ് യന്ത്രം തിരിച്ചയയ്ക്കുന്നത്.