മലപ്പുറം: ഓപ്പൺ ജിം ഉൾപ്പടെ അത്യാധുനിക സൗകര്യങ്ങളോടെ രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം എന്ന നേട്ടവുമായി മലപ്പുറം കൊണ്ടോട്ടി വാഴക്കാട് കുടുംബാരോഗ്യകേന്ദ്രം. 10 കോടി രൂപ ചെലവിൽ നിർമ്മിച്ച പ്രാഥമികാരോഗ്യ കേന്ദ്രം ഉദ്ഘാടനത്തിനു തയ്യാറായി. വിപിഎസ് റീ ബിൽഡ് കേരളയാണ് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രം പുനർനിർമിച്ചിട്ടുള്ളത്. ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യസേവന ദാതാക്കളിൽ പ്രമുഖരാണ് ‘വിപിഎസ് ഹെൽത്ത് കെയർ’.
അത്യാധുനിക ലബോറട്ടറിയും ഇമേജിങ് വിഭാഗവുമടക്കമുള്ള സംവിധാനങ്ങളാണ് വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്. മിനി ഓപ്പറേഷൻ തീയേറ്ററുമുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളുള്ള 10 നിരീക്ഷണ കിടക്കകളും ഓക്സിജൻ സാച്ചുറേഷൻ കുറവുള്ള രോഗികൾക്ക് ഉപയോഗപ്രദമാകുന്ന സ്റ്റെബിലൈസേഷൻ യൂണിറ്റും പ്രവർത്തന സജ്ജമാണ്.
അത്യാധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തിയാക്കിയ കേന്ദ്രം ശനിയാഴ്ച 12ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നാടിനു സമർപ്പിക്കും. 2018ലെ പ്രളയത്തിൽ തകർന്ന വാഴക്കാട് പ്രാഥമികാരോഗ്യകേന്ദ്രം എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള പുതിയ കുടുംബാരോഗ്യ കേന്ദ്രമായി ഉയർന്നപ്പോൾ സമകാലിക ആശുപത്രികളോട് കിടപിടിക്കുന്ന സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഓപ്പൺ ജിം, ഫാർമസി, കാത്തിരിപ്പുകേന്ദ്രം, ക്ലിനിക്കുകൾ, പ്രീചെക്കപ്പ് റൂമുകൾ, അത്യാഹിത റൂം, കഫറ്റീരിയ, കുട്ടികൾക്കുള്ള കളിസ്ഥലം, ഔട്ട് പേഷ്യന്റ് മുറികൾ, ദന്ത ക്ലിനിക്, ലബോറട്ടറി, സമ്മേളന ഹാൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, വാക്സിനേഷൻ സെന്റർ, മെഡിസിൻ സ്റ്റോർ, വാക്സിൻ സ്റ്റോർ, മാതൃശിശു മുറി പരിചരണം തുടങ്ങിയ വിവിധ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.