ചങ്ങരംകുളം: തകർന്നുവീഴാറായ കെട്ടിടത്തിൽ ഒരു പതിറ്റാണ്ടോളമായി പ്രവർത്തിക്കുന്ന ആലങ്കോട് വില്ലേജിൽ ഇനി ജോലിചെയ്യാനാവില്ലെന്ന് ജീവനക്കാർ. ഡെപ്യൂട്ടി തഹസിൽദാർ നടത്തിയ പരിശോധനയിലും കെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വില്ലേജ് പ്രവർത്തനം അനിശ്ചിതത്വത്തിലായത്.
ഓഫീസിൽ ജീവനക്കാരും ഉപകരണങ്ങളും സുരക്ഷിതരല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതായി പൊന്നാനി തഹസിൽദാറും പറഞ്ഞിരുന്നു. ഇതോടെ പ്രശ്നത്തിൽ പഞ്ചായത്ത് ഭരണസമിതിയിടപെട്ട് താത്കാലികമായി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലേക്ക് ഓഫീസ് മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വില്ലേജ് ഓഫീസിന്റെ 25 സെന്റ് സ്ഥലം മുഴുവൻ തദ്ദേശവകുപ്പിന് നൽകാതെ വില്ലേജിന് അവർ തരുന്ന 11 സെന്റുതന്നെ തിരിച്ചുകൊടുത്തു പ്രശ്നം പരിഹരിക്കാനാകുമോയെന്ന ശ്രമവും നടക്കുന്നുണ്ട്.