പൊന്നാനി: ശക്തമായ കാറ്റിനെ തുടർന്ന് പൊന്നാനിയിൽ കടലിൽ മറിഞ്ഞ ഫൈബർ വള്ളത്തിലെ തൊഴിലാളികളെ ഫിഷറീസ് അധികൃതർ രക്ഷപ്പെടുത്തി. പടിഞ്ഞാറെക്കര ഭാഗത്ത് കടലിലാണ് വള്ളം മറിഞ്ഞത്. മത്സ്യബന്ധനത്തിനായി കടലിലിറങ്ങിയ പടിഞ്ഞാറെക്കര സ്വദേശി കാട്ടിതറയിൽ അലിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്.
പടിഞ്ഞാറെക്കര ഭാഗത്തുനിന്ന് രണ്ടു നോട്ടിക്കൽമൈൽ അകലെയായിരുന്നു അപകടം. പടിഞ്ഞാറേക്കര സ്വദേശികളായ തൃക്കണാശ്ശേരി മണി (45), അണ്ടിപ്പാട്ടിൽ ഹുസൈൻ (38), പുത്തൻപുരയിൽ സലാം (37) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. വള്ളം മറിഞ്ഞയുടൻ ഫിഷറീസ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടന്നത്.
തുടർന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പിഎം ചിത്രയുടെ നിർദേശപ്രകാരം ഫിഷറീസ് ബോട്ടിൽ റെസ്ക്യൂ സംഘം സ്ഥലത്തെത്തി തൊഴിലാളികളെയും വള്ളവും കരയ്ക്കെത്തിച്ചു. റെസ്ക്യൂ ഗാർഡുമാരായ അൻസാർ, സമീർ, സലീം എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വംനൽകി.