കാസർകോട്: കോഴിയങ്കത്തിനായി എത്തിച്ച കോഴികളെ പിടിച്ചെടുത്ത പോലീസ് കോടതിയിൽ ലേലത്തിന് വെച്ച് 7000 രൂപയ്ക്ക് വിറ്റു! ആറ് കോഴികൾക്ക് ഇത്രയേറെ വിലയിടാനും ഒരു കാരണമുണ്ട്. കാസർകോട് കോടതി കോംപ്ലക്സിലാണ് കോഴികളുടെ ലേലം നടന്നത്. ബദിയടുക്ക പോലീസ് ഒൻപതാം തീയതിയാണ് ആറ് അങ്കക്കോഴികളെ പിടിക്ൂടിയത്. 7000 രൂപയ്ക്ക് തിങ്കളാഴ്ച കാസർകോട് കോടതിയിൽനിന്ന്് ലേലത്തിൽ പോവുകയും ചെയ്തു.
കോഴിയങ്കം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒൻപതിന് വൈകീട്ടോടെ എസ്ഐ കെപി വിനോദ്കുമാറും സംഘവും പരിശോധന നടത്തിയത്. രണ്ട് കേസുകളിലായി വിദ്യാഗിരിയിൽനിന്നും പീലിത്തടുക്കയിൽനിന്നും ആറ് കോഴികളെയും 12 പേരെയും പോലീസ് പിടിച്ചു. അറസ്റ്റിലായവരെ നോട്ടീസ് നൽകി വിട്ടു.
കോഴിക്ക് നോട്ടീസ് നൽകാൻ സാധിക്കാത്തതിനാലും ശനിയും ഞായറും കോടതി അവധിയായതിനാലും അവയുടെ സംരക്ഷണം പോലീസിന് അധിക പണിയായി. കോഴികളെ സെല്ലിൽ ഇടാൻ പറ്റാത്തതിനാൽ കോഴിക്കടയിൽനിന്ന് കൊണ്ടുവന്ന കൂടുകളിലാണ് അങ്കകോഴികളെ ബന്തവസ്സിലാക്കിയത്. തീറ്റയും പോലീസ് സുരക്ഷയിലുമായി രണ്ട് ദിവസം രാജകീയ ജീവിതം നയിച്ച ആറ് കോഴികളെ മൂന്നാംനാൾ കോടതി വളപ്പിൽ ലേലം ചെയ്യുമ്പോൾ 7000 എന്ന ഈ തുക അൽപ്പം കുറവാണെന്നാണ് ജനസംസാരം.