തൃക്കുന്നപ്പുഴ: നമ്മുടെ നാട്ടിൽ സുലഭമായ ചകിരിച്ചോർ ചൈനയിലെ വിളകൾക്ക് വളമാക്കാൻ കയറ്റി അയച്ച് മാതൃകാപരമായ വരുമാനം നേടി ചിങ്ങോലിയിലെ കർഷക സംഘം. കഴിഞ്ഞ ഏഴുവർഷമായി ബംഗളൂരു ആസ്ഥാനമായ സ്ഥാപനമാണ് ചിങ്ങോലി പടിഞ്ഞാറ് 695-ാം നമ്പർ കയർ വ്യവസായ സഹകരണസംഘത്തിൽ നിന്ന് ചകിരിച്ചോർ വാങ്ങി ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത്.
സംഘത്തിലെ യന്ത്രത്തിൽ തൊണ്ടുതല്ലുന്നതിന്റെ ചകിരിച്ചോർ സാധാരണ നവംബർ, ഡിസംബർ മാസങ്ങളിൽ എത്തിയാണ് ഇവർ കൊണ്ടുപോകുന്നത്. േകാവിഡ് സാഹചര്യത്തിൽ ഈ വർഷം എന്തെങ്കിലും മാറ്റം ഉണ്ടാകുമോയെന്നു വ്യക്തമല്ലെങ്കിലും ഇതുവരെ വ്യവസായം നല്ലരീതിയിലാണ് മുന്നോട്ട് കൊണ്ടുപോകുന്നത്.
കയറ്റുമതി ചെയ്യുന്നതിനായി ചകിരിച്ചോർ വിൽക്കുന്നതിലൂടെ മാത്രം വർഷം മൂന്നര-നാലു ലക്ഷം രൂപയുടെ വരുമാനം സംഘത്തിനു ലഭിക്കുന്നുണ്ട്. പ്രാദേശികമായി കർഷകർക്ക് വിൽപന നടത്തുന്നത് ഉൾപ്പെടെ വർഷം ആകെ ആറു ലക്ഷം രൂപയുടെ വരുമാനമാണ് ലഭിക്കുന്നത്.
കിലോയ്ക്ക് മൂന്നു രൂപ പ്രകാരമാണു വിൽപന. കയർത്തൊഴിലാളികൾക്ക് ചകിരി ലഭ്യമാക്കുന്നതിനായി 2008ൽ ആയിരുന്നു സംഘത്തിൽ തൊണ്ടുതല്ല് യന്ത്രം സ്ഥാപിച്ചത്. കായംകുളം കയർ പ്രോജക്ടിലെ കയർ വ്യവസായ സഹകരണ സംഘങ്ങളിൽ ആദ്യമായി തൊണ്ടുതല്ല് യന്ത്രം സ്ഥാപിച്ചത് ഈ സംഘത്തിലായിരുന്നുവെന്നു പ്രൊജക്ട് ഓഫിസർ ജി കൃഷ്ണപിള്ള പറഞ്ഞു.
800-850 ക്വിന്റൽ ചകിരി വരെ ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. യന്ത്രത്തിൽ ഇപ്പോൾ ദിവസം 8000 തൊണ്ട് തല്ലാൻ കഴിയുന്നുണ്ടെന്ന് സംഘം ബിസിനസ് മാനേജർ എച്ച് ശ്യാംലാൽ പറഞ്ഞു. സെക്രട്ടറി പി മഞ്ജിത്ത്, പ്രസിഡന്റ് ഡി അനിരുദ്ധൻ എന്നിവരാണു സംഘം സംബന്ധിച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.