നീലേശ്വരം: അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചെങ്കിലും ഗൃഹപ്രവേശനത്തിനായി കാത്തുനിൽക്കാതെ ചടങ്ങിന് മണിക്കൂറുകൾക്ക് മുൻപ് കൊട്ടുവമ്മ (70) വിടവാങ്ങി. കിനാനൂർകരിന്തളം പഞ്ചായത്തിലെ വേളൂർ മേലത്തെ പരേതനായ അമ്പുവിന്റെ ഭാര്യയാണ് വെള്ളിയാഴ്ച പുലർച്ചെ നാലരയോടെ മരിച്ചത്.
രാവിലെ 11ന് പഞ്ചായത്ത് കുടുംബശ്രീ അധികൃതരുടെ നേതൃത്വത്തിൽ താക്കോൽ കൈമാറ്റച്ചടങ്ങ് നടക്കാനിരിക്കെയായിരുന്നു നാട്ടുകാരെയാകെ കണ്ണീരിലാഴ്ത്തി കൊട്ടുവമ്മ മരണപ്പെട്ടത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ അഗതി പട്ടികയിൽ ഉൾപ്പെടുത്തിയാണ് കൊട്ടുവമ്മയക്ക് നാല് ലക്ഷം രൂപയുടെ വീട് നിർമിച്ചുനൽകിയത്.
മൺകട്ടയിൽ നിർമിച്ച പൊളിഞ്ഞുവീഴാറായ വീട്ടിൽ താമസിച്ചുവരികയായിരുന്നു കൊട്ടുവമ്മയും മകൾ നിഷയും. ഈ വീട് പൊളിച്ചുനീക്കി നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് ഒരുമാസം മുൻപ് പണി പൂർത്തീകരിച്ചത്. താമസിക്കാൻ മറ്റിടമില്ലാത്തതിനാൽ ഈ വീട്ടിൽ തന്നെയായിരുന്നു ഇവർ താമസിച്ചുവന്നിരുന്നത്.
മറ്റൊരു മകൾ രഞ്ജിത വിവാഹിതയാണ്. മരുമകൻ: പ്രമോദ് (തെക്കേക്കാട്). സഹോദരങ്ങൾ: മാധവി (പെരിങ്ങാര), പരേതരായ കുഞ്ഞാത, കുഞ്ഞിരാമൻ, ചിരുത, കണ്ണൻ, നാരായണി.