മങ്കട: അസ്ഥിയെ ബാധിക്കുന്ന എസ്എംഎ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സാ സഹായം കാത്തിരിക്കുന്ന കുഞ്ഞ് ഇമ്രാൻ മുഹമ്മദിനായി ധനസമാഹരണം നടത്തി ജീവകാരുണ്യപ്രവർത്തകൻ മഹ്റൂഫ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഇമ്രാൻ മുഹമ്മദിന്റെ ചികിത്സയ്ക്കായി മഹ്റൂഫ് സമൂസ വിറ്റാണ് ധനം സമാഹരിച്ചത്. ഒരു ദിവസത്തെ വരുമാനം മുഴുവൻ ഇമ്രാന്റെ ചികിത്സയ്ക്കായി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
സമൂസ വിറ്റുകിട്ടിയ തുകയാണ് ഇതിനായി മാറ്റിവെച്ചത്. വറ്റലൂർ സ്വദേശിയും സമസ്തയുടെ സജീവ പ്രവർത്തകനും വിഖായ വൊളന്റിയറുമാണ് ജീവകാരുണ്യ പ്രവർത്തകനായ മഹറൂഫ്.
ഉപജീവനത്തിനുള്ള വഴി മാത്രമല്ല മഹ്റൂഫിന് സമൂസ കച്ചവടം. കനിവ് തേടുന്നവരുടെ കണ്ണീരൊപ്പാനുള്ള ഉപാധി കൂടിയാണിത്. നിത്യച്ചെലവ് കഴിച്ച് ബാക്കിവരുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇദ്ദേഹം സ്ഥിരമായി മാറ്റിവെക്കാറുണ്ട്.
സിഎച്ച് സെന്റർ, പാലിയേറ്റീവ് കെയർ ക്ലിനിക്, പ്രളയം, മഹാമാരി, ചികിത്സാ, വിവാഹം, തുടങ്ങിയവയ്ക്കെല്ലാം, സമൂസ വിറ്റുകിട്ടുന്ന തുകയുടെ ലാഭം നീക്കിവെക്കാറുണ്ട്.