കൊല്ലം: മകള്‍ക്ക് കോവിഡ് വന്നപ്പോള്‍ ഭക്ഷണം നല്കാന് പോലും അമ്മായിയമ്മ തയ്യാറായില്ലെന്ന് ഭര്‍ത്തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത പണ്ടാഴ തെക്കതില്‍ അനുജയുടെ അമ്മ രാജേശ്വരി പറയുന്നു. ”വിവാഹം കഴിഞ്ഞ് ഒരുമാസമായതുമുതല് അവര്‍ അവളെ ശല്യംചെയ്യാന്‍ തുടങ്ങിയതാണ്. കുറ്റപ്പെടുത്തിയും ഒറ്റപ്പെടുത്തിയും എന്റെ മകളെ അവര്‍…” മകളുടെ വിയോഗം സഹിക്കാനാവാതെ രാജേശ്വരി കൂട്ടിച്ചേര്‍ത്തു.
വിവാഹം കഴിഞ്ഞ് ഏഴുമാസം തികയുന്ന ദിവസമായിരുന്നു അനുജയുടെ മരണം. അനുജയുടെ ഭര്‍ത്താവ് സതീഷ് വെല്‍ഡിങ് ജോലിക്കാരനാണ്. സതീഷ് രാവിലെ ജോലിക്കുപോയാല്‍ അനുജയും സതീഷിന്റെ അമ്മ സുനിജയും മാത്രമാകും വീട്ടിലുണ്ടാകുകയെന്നും അനുജ ഭര്‍ത്താവിന്റെ വീട്ടില്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നുവെന്നും രാജേശ്വരി പറയുന്നു.
ഞായറാഴ്ചകളില്‍ സതീഷും അനുജയും പണ്ടാഴയിലെ വീട്ടിലെത്തും. അവിടെ മണിക്കൂറുകള്‍ ചെലവഴിച്ചശേഷമാണ് മടങ്ങുക. മടങ്ങി വീട്ടിലെത്തുമ്പോള്മുതല് സുനിജ ബഹളം തുടങ്ങും. മൂന്നുമാസംമുന്പ് അനുജയ്ക്ക് കോവിഡ് ബാധിച്ചപ്പോള്‍ ഭക്ഷണം നല്‍കാന്‍പോലും സുനിജ തയ്യാറായില്ലെന്നും രാജേശ്വരി പറയുന്നു.
സതീഷിന്റെ സഹോദരന് വീടു വാങ്ങാനായി അനുജയ്ക്ക് സ്ത്രീധനമായി നല്കിയ ഇരുപത് പവന്റെ സ്വര്‍ണം വിറ്റ പണമടക്കം പത്തുലക്ഷം രൂപ നല്‍കിയിരുന്നു. പിന്നീട് കന്നിമേല്ച്ചേരിയിലെ വീട് അനുജയുടെ പേരില്‍ എഴുതിനല്‍കി. സുനിജയ്ക്ക് താമസാവകാശവും നല്കി. തന്റെ സ്വത്തുക്കള്‍ അനുജ തട്ടിയെടുത്തതായി ആരോപിച്ച് സുനിജ മകളെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി അനുജയുടെ അച്ഛന് അനില്‍കുമാര്‍ പറയുന്നു.
സതീഷിന് അനുജയോട് സ്നേഹമായിരുന്നെന്നും സുനിജയില്നിന്നുമാത്രമാണ് മോശം പെരുമാറ്റം ഉണ്ടായിരുന്നതെന്നും ഡ്രൈവറായ അനില്‍കുമാര്‍ പറഞ്ഞു. ഭര്‍ത്തൃമാതാവിന്റെ മോശം പെരുമാറ്റത്തെപ്പറ്റി അനുജ നിരന്തരം പരാതിപ്പെട്ടിരുന്നതായി ബിരുദവിദ്യാര്‍ഥിയായ അനുജയുടെ സഹോദരിയും പറഞ്ഞു. കൊല്ലത്തെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ബി.കോം വിദ്യാര്‍ഥിയായിരുന്ന അനുജയും സതീഷും പ്രണയത്തിലായിരുന്നു. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇവര്‍ വിവാഹിതരായത്.