കൊച്ചി: എറണാകുളം കളമശേരി എആർ ക്യാംപിലെ ക്വാർട്ടേഴ്സിൽ പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ. പെരുമ്പാവൂർ പുത്തൻ കുളങ്ങര ഇരിങ്ങോൾ സ്വദേശിയായ എറണാകുളം റൂറൽ ജില്ലയിലെ സബ് ഇൻസ്പെക്ടർ പികെ അയ്യപ്പൻ(52) ആണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആത്മഹത്യ ചെയ്തതാണോ എന്നു സംശയിക്കുന്നുണ്ട്. ഇന്നു പുലർച്ചെയാണ് സംഭവം. പെരുമ്പാവൂർ സെൻട്രൽ പോലീസ് ക്യാന്റീൻ മാനേജരായിരുന്ന ഇദ്ദേഹം അടുത്തിടെ ഇരിങ്ങോളിൽ പുതിയ വീടു വച്ചിരുന്നു.
എആർ ക്യാംപ് ക്വാർട്ടേഴ്സ് ഇദ്ദേഹം നേരത്തെ ഒഴിഞ്ഞിരുന്നെങ്കിലും ഒരു താക്കോൽ കൈവശമുണ്ടായിരുന്നു. ഇതുപയോഗിച്ച് അകത്തു കടന്നാണ് ജീവനൊടുക്കിയത്. കോവിഡ് പരിശോധനയിൽ മൃതദേഹം പോസിറ്റീവ് ആയിട്ടുണ്ട്.
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അയ്യപ്പൻ നേരത്തെ കേരള പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ കമ്മിറ്റി സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന നിർവാഹകസമിതി അംഗം, കേരള പോലീസ് ഹൗസിങ് സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് മെംബർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ടുമുണ്ട്.
ഭാര്യ: ഷീബ. മക്കൾ: ഗോപികൃഷ്ണൻ, ഗൗരി നന്ദന.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ 1056, 0471 2552056)