കൊല്ലം : കേരളത്തിലെ പോത്തുപ്രേമികളുടേയും സോഷ്യല്‍മീഡിയയിലേയും ഇപ്പോഴത്തെ താരമാണ് ‘ഊറ്റുകുഴി വേലു’. തലയെടുപ്പുകൊണ്ടും ആകാരഭംഗികൊണ്ടും ആരാധകരെ വാരിക്കൂട്ടുകയാണ് ഈ സുന്ദരന്‍ പോത്ത്. ഒരു പോത്തിന് കേരളത്തില്‍ ഇത്രയേറെ ആരാധകരുണ്ടാകുന്നുതും ആദ്യമായിട്ടായിരിക്കും.
പട്ടത്താനം അച്ചപ്പണതെക്കതില് അന്‍വറാണ് വേലുവിന്റെ ഉടമ. വേലു വൈറലായതോടെ അവനെ സ്വന്തമാക്കാന്‍ 40 ലക്ഷം രൂപ വരെ ഓഫര്‍ ചെയ്ത് ആളെത്തിയെങ്കിലും അന്‍വര്‍ ‘നോ’ എന്ന് തന്നെ ഉറപ്പിച്ച് പറഞ്ഞു. കാലികളെ വാങ്ങി മറിച്ചുവില്‍ക്കുന്നതാണ് അന്‍വറിന്റെ ജോലി.
വേലുവിന്റെ ഇണക്കവും ഗാംഭീര്യവും കണ്ടപ്പോള്‍ വില്ക്കാന് തോന്നിയില്ലെന്ന് അന്‍വര്‍ പറയുന്നു. അന്‍വറിന്റെ സുഹൃത്തിന്റെ ഒഴിഞ്ഞപറമ്പില്‍ വിഹരിക്കുന്ന വേലുവിനെ കാണാന്‍ ആളുകള്‍ കൂട്ടമായെത്താറുമുണ്ട്. ഇരവിപുരം എംഎല്‍എ എം നൗഷാദ് കേക്ക് മുറിച്ചായിരുന്നു ജനകീയനായ വേലുവിന്റെ മൂന്നാം പിറന്നാള്‍ ആഘോഷിച്ചത്.
ലക്ഷണമൊത്ത ഈ പോത്തിനെ അന്‍വര്‍ ആറുവര്‍ഷം മുമ്പ് തഴവ കുറ്റിപ്പുറത്ത് നിന്നാണ് സുഹൃത്തിന്റെ പക്കല്‍നിന്നും വാങ്ങിയത്. അന്ന് ഒമ്പത് മാസം പ്രായം. അമ്മ എരുമയ്ക്കും നല്ല തലയെടുപ്പും തടിയും ഉണ്ടായിരുന്നുവെന്ന് അന്‍വര്‍ പറയുന്നു.
‘മുറൈ’ എന്ന പോത്തിന്റെ സങ്കരയിനമാണെന്നാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ പറയുന്നത്. കേരളത്തില്‍ ജനിച്ച പോത്ത് ഇത്രയും കൂറ്റനായി വളരുന്നത് ഇതാദ്യമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടുവര്‍ഷം മുമ്പ് 1300 കിലോ ആയിരുന്നു വേലുവിന്റെ തൂക്കം.
ഇപ്പോള്‍ അതിലേറെയുണ്ടാകും. ദിവസവും തീറ്റയ്ക്കുമാത്രം ആയിരം-ആയിരത്തഞ്ഞൂറ് രൂപയെങ്കിലും വേണം. ദിവസവും 40 കിലോ തണ്ണിമത്തന് കഴിക്കും. അല്ലെങ്കില്‍ ചക്ക. പിന്നെ 10 പച്ചമുട്ട, മീനെണ്ണ, ലേഹ്യം, റുമെക് പൊടി എന്നിവയും കാലിത്തീറ്റയും. പുല്‍ക്കാടിനുള്ളില്‍ താമസിക്കുന്ന വേലുവിന് പുല്ലിനോട് പ്രിയമില്ല.
കുറഞ്ഞകാലം കൊണ്ടുതന്നെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറിയ കൊല്ലം കിളികൊല്ലൂര്‍ ഊറ്റുകുഴിയിലെ വേലു എന്ന കൂറ്റന്‍ ഈ പോത്തിന് അഞ്ചേകാല്‍ അടി ഉയരം, എട്ടരയടി നീളം, കറുത്തിരുണ്ട ദേഹമൊക്കെയാണ് സവിശേഷത. വാലാകട്ടെ നിലത്തെത്തും. ആനകള്‍ക്ക് ഇടാറുള്ളതുപോലെ കഴുത്തില്‍ പേരും ജനനത്തീയതിയും എഴുതിയ ബോര്‍ഡും മണിയും കാലില്‍ ചിലങ്കയും ഒക്കെയായി അലങ്കരിച്ചാണ് പരിപാടികള്‍ക്ക് കൊണ്ടുപോവുക.