പരപ്പനങ്ങാടി: മലപ്പുറം അറ്റത്തങ്ങാടിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കാളപൂട്ട് നടത്തിയതിനെതിരേ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരേയാണ് കേസ്.
വ്യാഴാഴ്ച രാവിലെയാണ് അറ്റത്തങ്ങാടിയിൽ കാളപൂട്ട് മത്സരം നടന്നത്. ഈ പരിപാടി കാണാനായും പങ്കെടുക്കാനായും ജില്ലയിലെ വിവിധയിടങ്ങളിൽനിന്ന് ആളുകളെത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പരപ്പനങ്ങാടിയിലേക്ക് മറ്റു പ്രദേശങ്ങളിൽനിന്നും നിരവധി ആളുകളെത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായി.
പുറത്തുനിന്നുള്ളവർ കാളകളുമായി എത്തിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാവിലെ എട്ടിന് തുടങ്ങിയ കാളപൂട്ട് പോലീസിന്റെ നിർദേശത്തെ തുടർന്ന് പതിനൊന്നുമണിയോടെ നിർത്തിവെച്ചു.