ആലപ്പുഴ: ലോക്ക്ഡൗൺ കാലത്ത വ്യാജമദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയ കേസിൽ ഒളിവിലായിരുന്ന യുവമോർച്ചാ നേതാവ് അറസ്റ്റിൽ. ആലപ്പുഴ ജില്ലാ ഉപാധ്യക്ഷൻ അനൂപ് എടത്വ ആണ് ഇന്ന് പോലീസ് പിടിയിലായത്. വാറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട് എടത്വയിൽ പിടിയിലായവരിൽ നിന്നാണ് അനൂപിനെ കുറിച്ച് സൂചനകൾ ലഭിച്ചത്.
നേരത്തെ കേസിലെ മറ്റൊരു പ്രതിയായ അനൂപിന്റെ സഹോദരനെയും പിടികൂടിയിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പാസിന്റെ മറവിലായിരുന്നു വാറ്റിയ ചാരയത്തിന്റെ വിൽപ്പന.
കുട്ടനാട് റെസ്ക്യൂ ടീം എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്നു അനൂപ്. ഇതുമറയാക്കിയുള്ള അനൂപിന്റെ ചാരായ വിൽപ്പന പോലീസ് കണ്ടെത്തുകയായിരുന്നു. എടത്വ മുതൽ ഹരിപ്പാടു വരെയുള്ള പ്രദേശങ്ങളിലായിരുന്നു അനൂപും സംഘവും ചാരായം എത്തിച്ചിരുന്നത്.
വീട്ടിൽത്തന്നെ ചാരായമുണ്ടാക്കി വെളുപ്പിനു മൂന്നു മണിയോടെ സ്വന്തം വാഹനത്തിൽ ആവശ്യക്കാർക്ക് എത്തിക്കുകയായിരുന്നു പതിവ്. ഇത്തരത്തിൽ വിൽക്കുന്നതിന് ലിറ്ററിന് 2500 രൂപയും വീട്ടിൽ നേരിട്ട് വന്ന് വാങ്ങുന്നതിന് ലിറ്ററിന് 1500 രൂപയുമായിരുന്നു ഈടാക്കിയിരുന്നത്.
പത്ത് കുപ്പികൾ ഒന്നിച്ചെടുത്താൽ വിലയിൽ ഇളവുകളും ഉണ്ടായിരുന്നു. ഗൂഗിൾ പേ പോലുള്ള ആപ്പുകൾ വഴിയായിരുന്നു പണമിടപാടുകൾ നടന്നത്. അനൂപ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.