തൃശൂര്‍; ‘സാര്‍, ചിക്കന്‍ കഴിച്ചിട്ടു കുറേ നാളായി. വാങ്ങിനല്‍കാന്‍ ഇപ്പോള്‍ ആരുമില്ല..’ ആറുവയസ്സുകാരന്റെ നിഷ്കളങ്കമായ ആ വാക്കുകള്‍ കേട്ട് വീട്ടിലെത്തിയ പോലീസുകാര്‍ കണ്ടത് സച്ചിന്റെ ദുരിത ജീവിതമായിരുന്നു. അസുഖമായി കിടപ്പിലായ അച്ഛനും വീട്ടു വേല ചെയ്തു കുടുംബം നോക്കുന്ന അമ്മയ്ക്കുമൊപ്പം കഴിയുന്ന സച്ചിന് പഠിക്കാന്‍ പോലും സൗകര്യമില്ലാത്ത അവസ്ഥയായിരുന്നു.
ക്വാറന്റീനില്‍ കഴിയുന്ന കുടുംബങ്ങളുടെ സുഖവിവരം അന്വേഷിക്കവേയാണ് പോലീസുകാര്‍ സച്ചിന്റെ വീട്ടിലേക്കും വിളിച്ചത്. കോവിഡ് ബാധിച്ച് കഴിയുകയായിരുന്നു സച്ചിനും അമ്മയും അച്ഛനും. ‘സുഖമാണോ, എന്തൊക്കെയുണ്ട് വിശേഷം’ എന്നുള്ള പൊലീസുകാരന്റെ ചോദ്യത്തിന് ‘ഇവിടെ എല്ലാവര്ക്കും കോവിഡാണ് സര്’ എന്ന് അവന് നിഷ്കളങ്കമായി പറഞ്ഞു.
ഭക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ‘സാര്‍, ചിക്കന്‍ കഴിച്ചിട്ടു കുറേ നാളായി. വാങ്ങിനല്‍കാന്‍ ഇപ്പോള്‍ ആരുമില്ല..’ എന്ന മറുപടി. സച്ചിന്റെ ആ വാക്കുകള്‍ കേട്ട മാള ജനമൈത്രി പൊലീസിലെ സിപിഒമാരായ സജിത്തും മാര്‍ട്ടിനും ചിക്കനും അത്യാവശ്യം സാധനങ്ങളും വാങ്ങി അവനെ കാണാന്‍ നേരിട്ട് വീട്ടിലെത്തി.
എന്നാല്‍ വടമ മേക്കാട്ടില്‍ മാധവന്റെ വീട്ടിലെത്തിയപ്പോള്‍ ആ പോലീസുകാര്‍ കണ്ടത് ആറാം ക്ലാസുകാരന്റെ ദുരിത ജീവിതമാണ്. അഞ്ചു വര്‍ഷമായി തളര്‍ന്നു കിടക്കുന്ന അച്ഛനും വീട്ടു വേല ചെയ്തു കുടുംബം നോക്കുന്ന അമ്മയ്ക്കുമൊപ്പം പണിതീരാത്ത ആ കൊച്ചുവീട്ടില്‍ കഴിയുകയാണ് സച്ചിന്.
പഠിക്കാന്‍ പുസ്തകമോ എഴുതാന്‍ പേനയോ ഇല്ലെന്ന സച്ചിന്റെ വാക്കുകളില്‍ നിന്നാണ് ആ കുടുംബത്തിന്റെ ദുരിതജീവിതത്തെക്കുറിച്ച് പൊലീസുകാര്‍ അറിയുന്നത്. ചിക്കന്‍ വാങ്ങിക്കൊണ്ടു വന്നാല്‍ വയ്ക്കാന്‍ പലചരക്കു സാധനങ്ങളുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു സച്ചിന്റെ വിഷമത്തോടെയുള്ള മറുപടി.
ഇതോടെ ചിക്കനും പലചരക്കു സാധനങ്ങളുമായി പൊലീസ് വീട്ടിലെത്തി. കൂലിപ്പണിക്കാരനായിരുന്ന അച്ഛന് മാധവന് 5 വര്‍ഷമായി തളര്‍ന്നു കിടക്കുകയാണ്. കാല് നൂറ്റാണ്ടു മുന്‍പു നിര്‍മാണം പാതിവഴിക്കു നിലച്ച വീട്ടിലാണ് താമസം. അമ്മ ലതിക വീട്ടുജോലിക്കു പോയാണു കുടുംബം നോക്കുന്നത്. മൂന്നു പേര്‍ക്കും കോവിഡ് ബാധിച്ചതോടെ ജോലിക്കു പോകാന്‍ പറ്റാതായി. സമീപത്തു താമസിക്കുന്ന അധ്യാപികയാണ് സച്ചിന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കുന്നത്.