തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വെർച്വൽ പ്ലാറ്റ്ഫോമിൽ നടത്തി കൊവിഡ് കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരുന്നത് കൊവിഡ് വ്യാപനത്തിന്റെ പല കാരണങ്ങളിൽ ഒന്നാണ്.
ജനഹിതം അറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകൾ മുറുകെ പിടിച്ചും അധികാരത്തിലെത്തുന്ന പുതിയ സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങ് ആൾക്കൂട്ടം ഇല്ലാതെ വെർച്വലായി നടത്തണമെന്ന നിർദ്ദേശമാണ് ഐഎംഎ വാർത്താകുറിപ്പിലൂടെ മുന്നോട്ട് വച്ചത്. ലോക്ഡൗൺ നീട്ടാനുള്ള സർക്കാർ നടപടിയെ ഐഎംഎ പ്രശംസിക്കുകയും ചെയ്തു
തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ 20 ന് നടകുന്ന സത്യപ്രതിജ്ഞ ചടങ്ങുകൾക്കായുള്ള വേദിയുടെ പണികൾ പുരോഗമിക്കുകയാണ്. കൊവിഡ് പ്രോട്ടോകോളും ലോക്ക്ഡൗൺ അടക്കമുള്ള സാഹചര്യങ്ങളും നിലവിലുള്ളതിനാൽ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നില്ല. ക്ഷണിക്കപ്പെട്ട 800 പേർക്ക് ഇരിക്കാനുള്ള സൗകര്യങ്ങളാണ് സെൻട്രൽ സ്റ്റേഡിയത്തിൽ സജ്ജമാക്കുന്നത്.