പനമരം: സ്ഥിരമായി കുഞ്ഞിന് നൽകാറുള്ള മരുന്ന് തീരുകയും ലോക്ക്ഡൗൺ കാരണം പുറത്തിറങ്ങാൻ സാധിക്കാതെ വരികയും ചെയ്തതോടെ വിഷമിച്ച കുടുംബത്തിന് കൈത്താങ്ങായി പോലീസ്. മരുന്ന് തേടുന്ന കുടുംബത്തിന്റെ വിഷമം മനസിലാക്കിയ കേണിച്ചിറപോലീസ് നവജാത ശിശുവിന് മരുന്നെത്തിച്ചു നൽകുകയായിരുന്നു.
കേണിച്ചിറ സൊസൈറ്റി കവല ചിലമ്പത്ത് വീട്ടിൽ ഗീതുവിന്റെ രണ്ടുമാസം പ്രായമുള്ള കുട്ടിക്കാണ് പോലീസ് കൈത്താങ്ങായത്. ജനിച്ചപ്പോൾ നേത്രരോഗമുണ്ടായിരുന്ന കുട്ടിക്ക് സ്ഥിരമായി മരുന്ന് കണ്ണിലിറ്റിക്കണം. മരുന്നു തീർന്നപ്പോൾ ലോക്ക്ഡൗൺ കാരണം വാങ്ങാൻ സാധിച്ചിരുന്നില്ല.
ഇതോടെ ലോക്ക്ഡൗൺ കാലത്ത് ജനങ്ങൾക്ക് അവശ്യസേവനം ലഭ്യമാക്കുന്ന കേരള പോലീസിന്റെ 112 ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചാണ് ഗീതു ആവശ്യമറിയിച്ചത്. ഉടനെ പോലീസ് മരുന്നുവാങ്ങി ഗീതുവിനെ ഏൽപ്പിക്കുകയായിരുന്നു.
കേണിച്ചിറ സ്റ്റേഷൻ ഇൻസ്പെക്ടർ ടികെ ഉമ്മറും സിവിൽ പോലീസ് ഓഫീസർ എംഎ ശിഹാബും ചേർന്നാണ് മരുന്ന് എത്തിച്ചുനൽകിയത്. ബീറ്റ് ഡ്യൂട്ടിക്കിടെ എസ്ഐയും സംഘവും ടോൾ ഫ്രീ നമ്പർ നൽകിയിരുന്നു. ഇതാണ് ഗീതുവിനും കുടുംബത്തിനും ഉപകാരപ്പെട്ടത്.