തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ അപകട മരണം കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ബാലഭാസ്കറും കുഞ്ഞും മരിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. എന്നിട്ടും അദ്ദേഹത്തിന്റെ ദുരൂഹമരണത്തെ സംബന്ധിച്ചുള്ള കേസില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കേസ് സിബിഐ അന്വേഷിക്കുകയാണ്.
2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണു ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു വെച്ച് അപകടത്തില്‍ പെട്ടത്. കുട്ടി സംഭവസ്ഥലത്ത് വെച്ചും ബാലഭാസ്കര്‍ ചികിത്സയിലിരിക്കേയും മരിച്ചു. ഭാര്യയ്ക്കും അപകടം പറ്റിയിരുന്നു.
എന്നാല്‍, സംഭവത്തിന് ശേഷം ഭാര്യയ്ക്ക് നേരെ വന്‍ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ലക്ഷ്മിയെ നന്നായി ചോദ്യം ചെയ്താല്‍ അപകടത്തിന്റെ സത്യാവസ്ഥ പുറത്തുവരുമെന്ന് വരെ പറഞ്ഞവരുണ്ട്. ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത സംവിധായകനും ബാലുവിന്റെ സുഹൃത്തുമായ ഇഷാന് ദേവ്.
ഇഷാന്‍ദേവിന്റെ വാക്കുകള്‍
‘വന്നിരുന്ന് ലക്ഷ്മിയെ ചോദ്യം ചെയ്യുന്ന എത്രയോ ആള്‍ക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. ആ ലക്ഷ്മിയെ പിടിച്ച് അടിവയറ്റില്‍ രണ്ട് ചവിട്ടുകൊടുക്കൂ, അപ്പോള്‍ ഇതിന്റെ സത്യമൊക്കെ പുറത്തുവരുമെന്ന് പറഞ്ഞവരുണ്ട്. അവരോടൊക്കെ ഞാന്‍ ചോദിക്കുകയാണ്, നിങ്ങളുടെ വീട്ടിലും അമ്മയും കുഞ്ഞുമൊന്നുമില്ലേ?
ഭര്‍ത്താവും കുഞ്ഞും മരിച്ച സ്ത്രീ അല്ലേ ലക്ഷ്മി? ആ ഒരു പരിഗണന കൊടുക്കണ്ടേ. ഞാന്‍ ലക്ഷ്മിയെ പോയി കണ്ടതാണ്. അവര്‍ക്ക് എണീറ്റ് നടക്കാന്‍ പോലും വയ്യ. ഭയങ്കര എനര്‍ജറ്റിക്കായി നടന്നയാളാണ്. ബാലഭാസ്കര്‍ എങ്ങനെയാണ് വൈഫിനെ നോക്കിയിരുന്നതെന്ന് എനിക്കറിയാം’. ഇഷാന് പറയുന്നു.
‘എന്റെയൊക്കെ എന്ത് ദുരവസ്ഥയാണ്. എന്റെ സ്ഥാനത്ത് ബാലഭാസ്കറായിരിക്കണമായിരുന്നു. എന്താണ് ലൈഫില്‍ മിസ് ചെയ്യുന്നതെന്ന് ചോദിച്ചാല്‍ എന്റെ കൂടെ ബാലഭാസ്കറിനെപ്പോലെ ധൈര്യമുള്ള ഒരു ഫ്രണ്ട് ഇല്ല. ഉണ്ടായിരുന്നെങ്കില്‍ ഇതിനെയൊക്കെ പൊളിച്ചടക്കാമായിരുന്നു’- വികാരഭരിതനായി ഇഷാന്.